കൊലപാതകത്തിന്റെ പ്രതികാരം എബിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
ജില്ലയിലാകെ കനത്ത ജാഗ്രത പാലിക്കാൻ പൊലീസിന് നിർദ്ദേശം
തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് കൊലക്കേസ് പ്രതിയുടെ കാൽവെട്ടി മാറ്റിയ സംഭവത്തിൽ അക്രമിസംഘത്തിലെ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു. കാൽവെട്ടി മാറ്റിയ ആറംഗ സംഘം ഉൾപ്പെടെ ഗൂഢാലോചനയിലും ആസൂത്രണത്തിലും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി വ്യക്തമായി. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പത്തോളം പേരെ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് പിടികൂടിയ പൊലീസ് സംഘം അവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വോട്ടെണ്ണലിന് മുമ്പുണ്ടായ അക്രമം
സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലാകമാനം കനത്ത ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകി. വോട്ടെണ്ണലിന് തൊട്ടുമുമ്പുണ്ടായ വധശ്രമം രാഷ്ട്രീയ സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും ഇടയാക്കുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിലാകമാനം പൊലീസ് റോന്തുചുറ്റലും പ്രശ്നബാധിത പ്രദേശങ്ങളിൽ നിരീക്ഷണവും ബന്തവസും ക്രമീകരിച്ചതായി റേഞ്ച് ഐ.ജി ഹർഷിത അട്ടല്ലൂരി അറിയിച്ചു. അക്രമത്തിനിരയായ
എബിയെ (27) നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ആർ.എസ്.എസ് കാര്യവാഹക് ആയിരുന്ന ശ്രീകാര്യം കല്ലമ്പള്ളിയിൽ രാജേഷ് വധക്കേസിലെ നാലാം പ്രതിയാണ് എബി.
അക്രമത്തിൽ
എബിയുടെ വലതു കാൽ രണ്ടായി മുറിഞ്ഞ നിലയിലായിരുന്നു. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് വെട്ടിയത്. ബുധനാഴ്ച രാവിലെ പതിനൊന്നരക്ക് ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡരികത്തെ മതിലിൽ സുഹൃത്തുമായി ഇരിക്കുകയായിരുന്നു എബി. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് വെട്ടിവീഴ്ത്തിയത്.ആക്രമിക്കാനെത്തിയ സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് വെട്ടുകയായിരുന്നു. വലതു കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീടാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.ആക്രമണം നടന്ന സ്ഥലത്തെ സി.സി ടിവി ദൃശ്യം പൊലീസ് ശേഖരിച്ചു. ഇതിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി ശ്രീകാര്യം പൊലീസ് അറിയിച്ചു. അക്രമി സംഘങ്ങളുപയോഗിച്ച വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവമുണ്ടായ സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരെത്തി തെളിവുകൾ ശേഖരിച്ചു. രാജേഷ് വധക്കേസിന്റെ പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |