ട്രെയിനിൽ കടത്താൻ പാൻട്രി സർവ്വീസ് കരാറുകൾ
കച്ചവടത്തിന്റെ മറവിൽനടക്കുന്നത് കടത്ത്
ഒറ്റുകാരെ കാത്തിരിക്കുന്നത് മരണം, പൊലീസിന്റെയും ഒത്താശ
ആഡംബര കാറുകളിലും ചരക്ക് വാഹനങ്ങളിലും കോടിക്കണക്കിന് രൂപയും കിലോക്കണക്കിന് സ്വർണവും ഒളിപ്പിച്ച് കടത്താൻ കഴിയുന്ന രഹസ്യ ലോക്കറുകൾ നിർമ്മിച്ച് നൽകുന്നതിൽ വിരുതൻ.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ- കള്ളപ്പണക്കടത്ത് സംഘങ്ങൾക്ക് വാഹനങ്ങളിൽ ഇതിനുള്ള രഹസ്യ അറ നിർമ്മിച്ച് നൽകുന്നത് മലപ്പുറം സ്വദേശി കുഞ്ഞൂട്ടിയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ആഡംബര കാറുകളിലും ചരക്ക് വാഹനങ്ങളിലും ഒരേ സമയം കോടിക്കണക്കിന് രൂപയും കിലോക്കണക്കിന് സ്വർണവും ഒളിപ്പിച്ച് കടത്താൻ കഴിയുന്നതും പുറത്ത് നിന്ന് ഒറ്റനോട്ടത്തിൽ ആർക്കും കണ്ടെത്താൻ കഴിയാത്തതുമായ വിധത്തിൽ രഹസ്യ ലോക്കറുകൾ നിർമ്മിച്ച് നൽകുന്നതിൽ വിരുതനാണത്രേ ഇയാൾ.
സിസ്റ്റം വണ്ടികളിലെ അറ തുറക്കാൻ വിരലടയാളം
മൊബൈൽ ഫോണുകളുടെ ടച്ച് സ്ക്രീൻ ഫിംഗർ പ്രിന്റ് ഉപയോഗിച്ച് ഓപ്പൺ ചെയ്യുന്നതു പോലെ വിരലടയാളത്താൽ തുറക്കാൻ കഴിയുന്ന വിധത്തിലുള്ള ലോക്കറുകൾപോലും വാഹനങ്ങളിൽ ഇയാൾ നിർമ്മിച്ച് നൽകുന്നതായാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സ്പിരിറ്റും കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളും ഒളിപ്പിച്ച് കടത്താൻ വാഹനങ്ങളിൽ രഹസ്യ അറകൾ നിർമ്മിക്കാറുണ്ടെന്ന രഹസ്യം പരസ്യമായതോടെ പൊലീസുൾപ്പെടെയുളള ഏജൻസികൾ ഇത്തരം വാഹനങ്ങളിൽ അറകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന മാർഗങ്ങളെപ്പോലും പരാജയപ്പെടുത്തും വിധം കിടിലൻ രീതികളിലാണ് കുഞ്ഞൂട്ടിയുടെ കള്ളക്കലവറ നിർമ്മാണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളപ്പണക്കടത്തിനിടെ സിസ്റ്റം വണ്ടികൾ( രഹസ്യ അറകളുള്ള വാഹനങ്ങൾ ) പിടിക്കപ്പെട്ടതോടെ അറനിർമ്മാണത്തിലെ സൂക്ഷ്മതയും വൈദഗ്ദ്ധ്യവും തിരിച്ചറിഞ്ഞ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ലോക്കറുകൾക്ക് പിന്നിലെ കുഞ്ഞൂട്ടി രഹസ്യം പുറത്തായത്.
രജിസ്ട്രേഷനു മുമ്പേ കൈവയ്ക്കും
കള്ളക്കടത്ത് സംഘങ്ങൾ പുതിയ വാഹനങ്ങൾ ഷോറൂമിൽ നിന്നെടുത്തുകൊണ്ടുവരുന്നത് തന്നെകുഞ്ഞൂട്ടിയെതേടിയാണ്. കുഞ്ഞൂട്ടിയുടെ ചികിത്സയ്ക്ക്ശേഷമേ വാഹനങ്ങളുടെ രജിസ്ട്രേഷൻ പോലും നടത്തൂ. അറ നിർമ്മിച്ച വാഹനം പിന്നീട് തിരിച്ചറിയാതിരിക്കാനാണ് നമ്പർ ലഭിക്കുംമുമ്പ് വാഹനം കുഞ്ഞൂട്ടി മുമ്പാകെ എത്തിക്കുന്നത്. ആഡംബര കാറുകൾ, കാരവനുകൾ, ചരക്ക് വാഹനങ്ങൾ എന്നിവയിലെല്ലാം സേഫ് ലോക്കറുകൾ നിർമ്മിക്കുന്നതിൽ അഗ്രഗണ്യനാണ് കുഞ്ഞൂട്ടിയെന്നാണ് പൊലീസിന്റെ സാക്ഷ്യം. ഏതാനുംവർഷം മുമ്പ് കള്ളപ്പണം കടത്തുന്നതായ സൂചനയുടെ അടിസ്ഥാനത്തിൽ ഒരു ഓഡി കാർ ഫറോക്ക് പൊലീസിന്റെ പിടിയിലായിരുന്നു. കാറിലുണ്ടായിരുന്നവരിൽ നിന്ന് ഏതാനും ലക്ഷങ്ങൾ പിടികൂടിയതിനെ തുടർന്ന് കാറും കാറിലുണ്ടായിരുന്നവരും പൊലീസ് കസ്റ്റഡിയിലായി. കാറിലെ രഹസ്യ അറയിൽ പിടിച്ചതിന്റെ പത്തിരട്ടിപ്പണം സൂക്ഷിച്ചിട്ടുള്ളതിനാൽ കള്ളക്കടത്തുകാരനായ വാഹന ഉടമ രഹസ്യമായി കുഞ്ഞൂട്ടിയുടെ സഹായം തേടി. തന്റെ ലോക്കർ പൊലീസ് കണ്ടുപിടിക്കില്ലെന്ന് കുഞ്ഞൂട്ടി കട്ടായം പറഞ്ഞെങ്കിലും കസ്റ്റഡിയിലായവർ ചോദ്യം ചെയ്യലിൽ മനസ് തുറന്നാൽ ലോക്കറിലുളള കോടികൾ കൂടി പൊലീസ് കസ്റ്റഡിയിലാകുമെന്ന് വാഹന ഉടമ അറിയിച്ചു. ലോക്കറിലുള്ള പണം പൊലീസ് സ്റ്റേഷനിൽ കിടന്ന വാഹനത്തിൽ നിന്ന് വീണ്ടെടുക്കാൻ കുഞ്ഞൂട്ടിയുടെ സഹായം തേടി. വാഹനത്തിൽ നിന്ന് പണം കൈമാറിയാൽ വൻതുക ഓഫർ നൽകിയതോടെ കസ്റ്റഡിവാഹനത്തിന്റെ ലോക്കർ തുറക്കാൻ കുഞ്ഞൂട്ടി തയ്യാറായി. രണ്ടും കൽപ്പിച്ച് കാർ തുറന്ന് ലോക്കറിൽ നിന്ന് പണം മാറ്റിക്കൊണ്ടിരിക്കെ കുഞ്ഞൂട്ടി കാറിലൊളിപ്പിച്ചിരുന്ന ഒരുകോടിയിലധികം രൂപയുമായി പൊലീസിന്റെ പിടിയിലായി.
സ്റ്റേഷനിൽ കിടന്ന വണ്ടിയിൽ നിന്ന് പണം മാറ്റി,പിടിയിലായി
പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന വാഹനത്തിൽ നിന്ന് കോടികൾ കവർന്നകേസിൽ അകത്തായതോടെയാണ് കള്ളലോക്കറുകളുടെ തോഴനായ കുഞ്ഞൂട്ടി കുപ്രസിദ്ധനായത്. പൊലീസിന്റെനോട്ടപ്പുള്ളിയാകുകയും കള്ളപ്പണ ഇടപാടുകളിൽ പലപ്പോഴും പ്രതിയാകുകയും ചെയ്തെങ്കിലും കുഞ്ഞൂട്ടി ഇപ്പോഴും കള്ളക്കടത്ത് സംഘങ്ങളുടെ ഇഷ്ടതോഴനാണെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ട്. കേരളത്തിനകത്തും പുറത്തുമായി നൂറ് കണക്കിന് വാഹനങ്ങളാണ് കുഞ്ഞൂട്ടിയുടെ കള്ളലോക്കറുമായി തലങ്ങും വിലങ്ങും ഓടുന്നത്.
ട്രെയിനിൽ കടത്താൻ പാൻട്രി സർവ്വീസ്
റോഡ് മാർഗമുള്ള സ്വർണത്തിന്റെയും പണത്തിന്റെയും കള്ളക്കടത്ത് പിടിക്കപ്പെടുന്നത് പതിവായതോടെ ഒറ്റുകാരിൽ നിന്ന് രക്ഷനേടാൻ കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയായ ഒരാൾ തേടിയ മറുവഴിയാണ് ട്രെയിനുകളിലെ പാൻട്രികാർ സർവ്വീസ്. ദീർഘദൂര ട്രെയിനുകളിൽ കാറ്ററിംഗ് സർവ്വീസിന്റെ മറവിൽ സുരക്ഷിതമായി പണമോ സ്വർണമോ കടത്താമെന്ന് തിരിച്ചറിഞ്ഞ ഇയാൾ പാലക്കാട്- കോഴിക്കോട് റൂട്ടുകളിലുള്ള ഏതാനും ദീർഘദൂര ട്രെയിനുകളിലെ പാൻട്രി സർവ്വീസ് കരാറെടുത്തു. ട്രെയിനുകളിൽ ഉപയോഗിക്കുന്ന റെയിൽവേ വക ബോക്സുകളിൽ പണവും സ്വർണവും ഒളിപ്പിച്ചായിരുന്നു കടത്ത്. റെയിൽവേ വക ബോക്സിലൊളിപ്പിച്ച് മലപ്പുറത്തെ ഒരു റെയിൽവേസ്റ്റേഷനിൽ ട്രെയിൻമാർഗമെത്തിച്ച കള്ളപ്പണം കടത്തിക്കൊണ്ടു പോയ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് മറിഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയപരിശോധനയിലാണ് റെയിൽവേ കാറ്ററിംഗിന്റെ മറവിൽ നടത്തിയ കള്ളപ്പണകടത്ത് പിടിക്കപ്പെട്ടത്. കേരളത്തിനകത്തും പുറത്തുമായി സർവ്വീസ് നടത്തുന്ന ട്രെയിനുകൾ വഴി കോടികളടെ കള്ളക്കടത്ത് ആസൂത്രണംചെയ്തിരിക്കെയാണ് കടത്തുകാരൻ പിടിയിലായത്. എന്നാൽ യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം നീളാതെ പൊലീസിനെ സ്വാധീനിച്ച് കേസൊതുക്കി കള്ളക്കടത്ത് തുടരാനുള്ള പഴുതൊരുക്കിയെങ്കിലും ലോക്ക് ഡൗണും കൊവിഡ് നിയന്ത്രണങ്ങളും കാരണം ട്രെയിൻ സർവ്വീസ് നിലച്ചതോടെ ട്രെയിൻമാർഗമുള്ള കള്ളക്കടത്തുകൾക്ക് ഇപ്പോൾ താൽക്കാലിക വിരാമമായെങ്കിലും ട്രെയിൻ സർവ്വീസ് പുനരാരംഭിക്കുന്നതോടെ കളളപ്പണ ഇടപാടുകൾ വീണ്ടും സജീവമാകുമെന് മുന്നറിയിപ്പും ഇന്റലിജൻസ് വിഭാഗം നൽകിയിട്ടുണ്ട്.
കള്ളക്കടത്തിനും കൊലയ്ക്കുംവരെ പാെലീസ് കമ്മിഷണറുടെ കൂട്ട്
കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിങ്ങനെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കള്ളപ്പണ- ഹവാല ഇടപാടുകൾ നടത്തുന്ന സംഘവുമായി തമിഴ്നാട് പൊലീസിന് അടുത്തബന്ധം. തമിഴ്നാട്ടിൽ പെരുംതുറൈ, ഈറോഡ് എന്നിവിടങ്ങളിൽ ജോലി നോക്കിയിരുന്ന ഒരു അസി.കമ്മിഷണർ കള്ളക്കടത്ത് വാഹനങ്ങൾക്ക് പൈലറ്റും എസ്കോർട്ടും സേവിച്ചിരുന്നതായി ഇന്റലിജൻസ് കണ്ടെത്തി. കള്ളക്കടത്ത് സംഘത്തിൽ പിടിയിലായ ചിലരുടെ ഫോൺകോൾ വിശദാംശങ്ങളിൽ നിന്നാണ് തമിഴ്നാട് പൊലീസുമായി ഇവർക്കുള്ള ബന്ധം വ്യക്തമായത്. 2019- 20 വർഷങ്ങളിൽ കേരളത്തിലേക്ക് സ്വർണവും പണവും കള്ളക്കടത്ത് നടത്തിയ സംഘങ്ങൾക്കാണ് അസി.കമ്മിഷണർ വൻതുക പാരിതോഷികമായി സ്വീകരിച്ചുകൊണ്ട് തന്റെ ഔദ്യോഗിക പദവിയുംവാഹനവും ദുരുപയോഗം ചെയ്ത് അകമ്പടി സേവിച്ചത്. ഇയാൾക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒറ്റുകൊടുത്തുവെന്ന് ആരോപണം, പാെലീസ് യുവാവിനെ ജയിലിലാക്കി,കൊന്നു
കൂടാതെ ആരോപണവിധേയനായ അസി.കമ്മിഷണറുടെ നേതൃത്വത്തിൽ കേരളത്തിലെ സ്വർണ ,കള്ളപ്പണ ലോബിക്ക് വേണ്ടി പിടികൂടി ജയിലിൽ അടച്ച യോഗേഷ് എന്ന യുവാവ് തമിഴ്നാട്ടിലെ കോയമ്പത്തൂർ ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി മരണമടഞ്ഞ സംഭവവും രാജ്യാന്തര ബന്ധമുള്ള കള്ളക്കടത്ത് ലോബികൾക്ക് പൊലീസ് ഉദ്യോഗസ്ഥരുമായുളള വഴിവിട്ട ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കള്ളക്കടത്ത് ഒറ്റിയെന്ന സംശയത്താൽ കവർച്ചാകേസിൽ കുടുക്കി 2019ൽ റിമാൻഡ് ചെയ്ത യോഗേഷിനെ കള്ളക്കടത്ത് സംഘങ്ങൾക്ക് വേണ്ടി പൊലീസും ജയിൽ ഉദ്യോഗസ്ഥരും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും മതിയായ അന്വേഷണമോ നടപടികളോ ഇല്ലാതെ ആ കേസും കള്ളക്കടത്ത് ലോബികൾ ഒതുക്കി തീർക്കുകയായിരുന്നു. പരാതി നൽകിയത് കൊണ്ടാണ് ഈ കൊലപാതകം പുറത്തുവന്നത്. എന്നാൽ പലരും പരാതി നൽകാൻ ധൈര്യപ്പെടാത്തതിനാൽ നിരവധി കൊലപാതകങ്ങൾ വെളിച്ചത്ത് വന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |