പാനൂർ: പെരിങ്ങത്തൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് 54 പേരെ ചോദ്യം ചെയ്തെങ്കിലും കൊലപാതകമാണെന്നതിന് യാതൊരു തെളിവും ലഭിച്ചില്ലെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് പറയുന്നത്.
രതീഷിനൊപ്പം താമസിച്ച മൻസൂർ വധക്കേസിലെ രണ്ടുപേരെയും ഇവർക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തവർ ഉൾപ്പെടെ പാനൂർ-വളയം മേഖലകളിലുള്ളവരെയാണ് ചോദ്യം ചെയ്തത്.
കഴിഞ്ഞ ദിവസം മൻസൂറിന്റെ സഹോദരൻ മൊഹ്സിനിൽ നിന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജി ജോസ് മൊഴിയെടുത്തിരുന്നു. എന്നാൽ ദുരൂഹത നീക്കാവുന്ന തെളിവൊന്നും ലഭിച്ചില്ല.
രതീഷ് തൂങ്ങിമരിച്ച സ്ഥലത്ത് നിന്നു ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി കണ്ണൂർ ഫോറൻസിക് റീജണൽ ലബോറട്ടറിയിലേക്കു കഴിഞ്ഞ ദിവസം അയച്ചിരുന്നു. വിരലടയാള വിദഗ്ദ്ധർ ശേഖരിച്ച 17ൽ പരം സാമ്പിളുകളും ഇക്കൂട്ടത്തിലുണ്ട്. രതീഷിന്റെ കൈയിലെ നഖവും രക്തവും മുടിയിഴകളുമാണ് പരിശോധനയ്ക്കായി അയച്ചത്. രതീഷിന്റേത് കൊലപാതകമാണെന്ന സൂചനയാണ് പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജന്മാർ നൽകിയത്. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതാണ് ഈ നിഗമനത്തിന് പിന്നിൽ. ശ്വാസകോശത്തിന് അമിത സമ്മർദ്ദമുണ്ടായത് ആത്മഹത്യയിൽ സംഭവിക്കാവുന്ന പരിക്കല്ലെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. ഇതേതുടർന്ന് ആന്തരികാവയവങ്ങൾ റീജണൽ കെമിക്കൽ ലബോറട്ടിയിലേക്ക് അയച്ചിരുന്നു. ഇവയുടെ പരിശോധനാഫലം കൂടി ലഭിച്ചാൽ മാത്രമേ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറുകയുള്ളൂ. കെമിക്കൽ റിപ്പോർട്ട് കൂടി ഉൾപ്പെടുത്തിയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയാറാക്കുന്നത്.
രതീഷിന് ആത്മഹത്യാപ്രവണതയുണ്ടായിരുന്നതായി മൻസൂർ വധക്കേസിൽ അറസ്റ്റിലായ പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് പൊലീസ് വിശ്വസിക്കുന്നില്ല. ഈ മാസം ഒൻപതിനാണ് രതീഷിനെ കോഴിക്കോട് ജില്ലയിലെ വളയം ചെക്യാട് അരൂണ്ടയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |