തളിപ്പറമ്പ്: ഡി.സി.സി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം. തളിപ്പറമ്പ് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ കൂടിയായ കെ. നബീസാ ബീവിയുടെ തൃച്ചംബരം ദേശീയപാതയോരത്തെ മൊയ്തീൻപള്ളിക്ക് സമീപമുള്ള മെസ്ബാൻ എന്ന വീടിന് നേർക്കാണ് അക്രമം നടന്നത്. ഇന്നലെ രാത്രി 11.50 നായിരുന്നു അക്രമം. ബോംബേറിൽ മുൻവശത്തെ ജനൽചില്ലുകളും കസേരകളും തകർന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടിന്റെ ജനൽചില്ലുകളും തകർന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. നഗരസഭാ തിരഞ്ഞെടുപ്പിൽ കാക്കാഞ്ചാൽ വാർഡിൽ മത്സരിക്കുപ്പോൾ കള്ളവോട്ടുകൾ തടഞ്ഞതിന്റെ പേരിൽ നബീസയ്ക്ക് ഭീഷണി ഉണ്ടായിരുന്നു. ബോംബിന്റെ അവശിഷ്ടങ്ങളും സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കോൺഗ്രസ് നേതാവും നഗരസഭാ വൈസ് ചെയർമാനുമായ കല്ലിങ്കീൽ പത്മനാഭൻ, ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ, ബ്ലോക്ക് പ്രസിഡന്റ് എം.വി. രവീന്ദ്രൻ എന്നിവർ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |