കൊച്ചി: ട്രെയിനിൽ സർക്കാർ ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ട് ആറു ദിവസം പിന്നിട്ടെങ്കിലും പ്രതിയെ പിടികൂടാൻ കഴിയാതെ റെയിൽവേ പൊലീസ്. പ്രതി കേരളത്തിന് പുറത്തേക്ക് കടന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ആക്രമണത്തിനിരയായ മുളന്തുരുത്തി കാരിക്കോട് സ്വദേശിനി ആശ ഇന്ന് ആശുപത്രി വിടും.
കഴിഞ്ഞ 28 നാണ് ഗുരുവായൂർ - പുനലൂർ പാസഞ്ചറിൽ മുളന്തുരുത്തി സ്റ്റേഷൻ വിട്ടയുടൻ ആശ ആക്രമിക്കപ്പെട്ടത്. കായംകുളം നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ലുക്കൗട്ട് നോട്ടീസുൾപ്പെടെ പുറപ്പെടുവിച്ചെങ്കിലും ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.
നൂറനാട്ടെ വീട്ടിലും സഹോദരിയുടെ വീട്ടിലും ഇയാൾ ചെന്നിട്ടില്ല. സ്ഥിരമായി ഒരിടത്തും തങ്ങാതെ അലഞ്ഞുതിരിയുന്നതാണ് ബാബുക്കുട്ടന്റെ സ്വഭാവം.ഇയാളെ കണ്ടെത്താൻ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നട്ടെല്ലിലും കൈകളിലും പരിക്കേറ്റ ആശയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്ന് ഇന്ന് ഡിസ്ചാർജ് ചെയ്യും. കൈയിലെ വിരലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില ഭദ്രമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മറക്കാനാണ് ആഗ്രഹം: ആശ
ട്രെയിനിലെ ദുരനുഭവം മറക്കാനാണ് ആഗ്രഹം. ഇഷ്ടമില്ലാത്തതാണെങ്കിലും സംഭവിച്ചതെല്ലാം കൃത്യമായി ഓർമയുണ്ട്. ട്രെയിനിൽ അക്രമിയെ കണ്ടപ്പോൾ ആദ്യം പേടി തോന്നിയില്ല. അയാൾ കയറിയപ്പോൾ മറ്റാരുമില്ലല്ലോയെന്ന് ശ്രദ്ധിച്ചിരുന്നു. എസ് പത്ത് കോച്ചിലാണ് ഞാൻ കയറാൻ ചെന്നത്. അയാളെ അതിൽ കണ്ടാണ് ഒമ്പതിലേക്ക് കയറിയത്. ട്രെയിൻ വിടാറായപ്പോഴാണ് അയാൾ ഞാൻ കയറിയ കോച്ചിൽ ഓടിക്കയറിയത്. ട്രെയിൻ നീങ്ങിയ ഉടനേയായിരുന്നു ആക്രമണം.
2017 ൽ സർക്കാർ ജോലി ലഭിച്ചശേഷമാണ് ട്രെയിനിൽ യാത്ര ആരംഭിച്ചത്. തിരുവനന്തപുരത്തായിരുന്നു ആദ്യനിയമനം. ഹോസ്റ്റലിൽ താമസിച്ച് ആഴ്ചയിൽ ഒരിക്കലാണ് വീട്ടിലേക്ക് വരാറ്. രണ്ടു വർഷത്തോളമേ ആയുള്ളൂ ചെങ്ങന്നൂരിലേക്ക് സ്ഥലംമാറിയിട്ട്. അന്നു മുതൽ ട്രെയിനിലാണ് യാത്ര.
ട്രെയിനിൽ കയറാനും ഇറങ്ങാനും പേടിയുള്ളയാളാണ് ഞാൻ. സ്ഥിരം യാത്ര ആരംഭിച്ചശേഷമാണ് പേടി മാറിയത്.
ലോക്ക് ഡൗൺ ആയതുകൊണ്ടാണ് ട്രെയിനിൽ യാത്രക്കാർ കുറഞ്ഞത്. കോച്ചിൽ ആരുമില്ലാതെ ഇതുവരെ വന്നിട്ടില്ല. അടുത്ത സീറ്റിലെങ്കിലും ആളുകളുണ്ടാകും. ട്രെയിൻ യാത്രയ്ക്കിടെ ആദ്യമായാണ് ദുരനുഭവം.
(ആശ കേരളകൗമുദിയോട് പറഞ്ഞത് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |