നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഹവാല പണം വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. മാർത്താണ്ഡം പാളയംകെട്ടി സ്വദേശി മണികണ്ഠൻ (40), അരുമന വെള്ളാങ്കോട് സ്വദേശി ജോൺ (38) എന്നിവരെയാണ് മാർത്താണ്ഡം പൊലീസ് അറസ്റ്റുചെയ്തത്.
പൊലീസ് പറയുന്നത്: മാർത്താണ്ഡം കഞ്ഞിക്കുഴി സ്വദേശി ജപമണിയോട് 40 ലക്ഷം രൂപ തന്നാൽ തങ്ങൾ ഒരു കോടി രൂപ ഹവാല പണം തരാമെന്ന് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നു. എസ്.പി എസ്.ഐ ശിവശങ്കറിന് ജപമണി ഇൗ വിവരം കൈമാറി. എസ്.ഐ ശിവശങ്കർ, മാർത്താണ്ഡം എസ്.ഐ മുത്തുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മോഷണ സംഘത്തോട് പണവുമായി മാർത്താണ്ഡത്തെത്താൻ ജപമണി പറയുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്.
പ്രതികളുടെ കൈവശമുണ്ടായിരുന്ന ചാക്ക് തുറന്ന് പരിശോധിച്ചപ്പോൾ വെള്ള പേപ്പർ അടുക്കി വച്ച് അതിന് മുകളിൽ 500 രൂപയുടെ 12 നോട്ട് ഒട്ടിച്ച് വച്ചിരിക്കുകയായിരുന്നു. ആവശ്യക്കാരുടെ കൈയിൽ നിന്നും പണം വാങ്ങിയ ശേഷം പൊലീസ് വരുന്നെന്ന് പറഞ്ഞ് പേപ്പർ അടുക്കിയ ചാക്ക് നൽകി രക്ഷപ്പെടുകയാണ് ഇവരുടെ രീതി. പ്രതികൾ പലരിൽ നിന്നായി 18 കോടി രൂപയോളം തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |