കവർച്ചയ്ക്ക് ശേഷം കളളുംകുടിച്ച് കറങ്ങി
പിടിയിലായത് അമ്മാവന്റെ വീട്ടിലെത്തിയപ്പോൾ
കൊല്ലം: ട്രെയിൻ യാത്രക്കാരിയെ കവർച്ചയ്ക്ക് ഇരയാക്കി കൊലപ്പെടുത്താൻ ശ്രമിച്ച
കേസിൽ പിടിയിലായ ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടന്റെ ഒളിവ് ജീവിതം പൊലീസിനെയും ഞെട്ടിച്ചു. ട്രെയിൻ യാത്രക്കാരിയെ സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ നാടാകെ പൊലീസ് തനിക്കായി തിരച്ചിൽ നടത്തുന്നുവെന്ന് തിരിച്ചറിഞ്ഞ ബാബുക്കുട്ടൻ പിടിക്കപ്പെടാതിരിക്കാൻ മുടി പറ്റെവെട്ടി. കവർച്ചയ്ക്കിരയായ സ്ത്രീയിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് പൊലീസ് തന്നെ തിരിച്ചറിഞ്ഞതായി ബോദ്ധ്യപ്പെട്ടതോടെയാണ് പൊലീസ് പിടിയിലാകുന്നത് ഒഴിവാക്കാൻ രൂപഭാവങ്ങളിൽ മാറ്റം വരുത്താൻ ബാബുക്കുട്ടൻ തുനിഞ്ഞത്. മുടി നന്നായി നീളം കുറച്ചതിനൊപ്പം മീശയും ഒതുക്കി.
ചെങ്ങന്നൂരിൽ ഇറങ്ങി
കവർച്ചയ്ക്ക് ശേഷം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ ബാബുക്കുട്ടൻ മാവേലിക്കര, തട്ടാരമ്പലം ഭാഗങ്ങളിലുള്ള തന്റെ സുഹൃത്തുക്കളിൽ ചിലരെ സമീപിച്ചപ്പോഴാണ് പൊലീസ് തന്റെ പിന്നാലെ കൂടിയിട്ടുണ്ടെന്ന സൂചന ഇയാൾക്ക് ലഭിച്ചത്. ജയിലിൽ വച്ച് മുമ്പ് പരിചയപ്പെട്ട സുഹൃത്തുക്കളാരും പൊലീസിനെ ഭയന്ന് തനിക്ക് അഭയം നൽകുന്നില്ലെന്ന് ബോദ്ധ്യപ്പെട്ട ബാബുക്കുട്ടൻ എങ്ങനെയും പൊലീസ് പിടിയിലാകാതിരിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടത്തിയത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി നാടാകെ പൊലീസ് പരിശോധന ശക്തമായതിനാൽ നാട് വിട്ടുപോകാൻ കഴിയാതെ വിഷമിച്ച ബാബുക്കുട്ടൻ മാസ്ക് ധരിച്ച് ഇരുചക്രവാഹനയാത്രക്കാരോട് ലിഫ്റ്റ് ചോദിച്ചും പൊതുഗതാഗതസൗകര്യങ്ങളെ ആശ്രയിച്ചും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി കറങ്ങിത്തിരിയുന്നതിനിടെയാണ് പിടിയിലായത്.
ഷാപ്പിലെ ഭക്ഷണവുംകള്ളും
കള്ള് കുടി ഒഴിവാക്കാനാകാത്ത ബാബുക്കുട്ടൻ കവർച്ചനടന്നതിന് പിന്നാലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര, തട്ടാരമ്പലം, നൂറനാട് മേഖലകളിലെ കള്ള് ഷാപ്പുകളിലെത്തി നന്നായി കള്ള് കുടിച്ചു. ഷാപ്പിൽ നിന്ന് ആഹാരവും കഴിച്ചു. പരിചയക്കാരുടെ വീടുകളിൽ പൊലീസ് തന്നെ തിരഞ്ഞു വരുമെന്ന് മനസിലാക്കിയ ബാബുക്കുട്ടൻ രാത്രി കാലങ്ങളിൽ ഗ്രാമപ്രദേശങ്ങളിലെ വിജനമായ വയലുകളിൽ കിടന്നുറങ്ങി. നേരം പുലരും മുമ്പേ പ്രഭാത സവാരിക്കാരെപ്പോലെ റോഡിലിറങ്ങി നടക്കുന്ന ഇയാൾ കള്ള് ഷാപ്പുകളെയാണ് ആഹാരത്തിനും ആശ്രയിച്ചത്. കള്ള് കുടി ബാബുക്കുട്ടന്റെ വീക്ക്നെസാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് സംഘം ഇയാളെ കണ്ടെത്താൻ മാവേലിക്കരയിലെയും പരിസര പ്രദേശങ്ങളിലെയും ചില കള്ള് ഷാപ്പുകളിൽ ലുക്ക് ഔട്ട് നോട്ടീസുമായി കയറിയിറങ്ങി. പൊലീസ് അന്വേഷിച്ചെത്തിയ ചില ഷാപ്പുകളിൽ ബാബുക്കുട്ടൻ വന്നുപോയതായി ജീവനക്കാർ തിരിച്ചറിഞ്ഞതോടെ ഷാപ്പുടമകളുടെയും ജീവനക്കാരുടെയും വാട്ട്സ് ആപ് ഗ്രൂപ്പുകളിലേക്ക് ബാബുക്കുട്ടന്റെ ഫോട്ടോയും ലുക്ക് ഔട്ട് നോട്ടീസും പൊലീസ് ഷെയർ ചെയ്തു. കളള് ഷാപ്പുകളിൽ പൊലീസ് തന്നെ അന്വേഷിച്ചെത്തിയ വിവരം മണത്തറിഞ്ഞ ബാബുക്കുട്ടൻ ഷാപ്പുകളിലെ സന്ദർശനം ഒഴിവാക്കി.
അമ്മയും സ്വീകരിച്ചില്ല
അമ്മയുടെ വീടായ നൂറനാട്ടെ ബന്ധുവീടുകളിലെല്ലാം തന്നെ അന്വേഷിച്ച് പൊലീസെത്തിയ വിവരം മനസിലാക്കിയ ബാബുക്കുട്ടൻ ഏതാനും വർഷം മുമ്പ് രണ്ടാമത്തെ പ്രസവത്തെ തുടർന്ന് മരിച്ച ഭാര്യയുടെ പോത്തൻകോടുള്ള വീട്ടിലേക്ക് പോകാൻ ആലോചിച്ചു. പോത്തൻകോട്ടെ അമ്മവീട്ടിൽ കഴിയുന്ന തന്റെ മകളെ ബുദ്ധിമുട്ടിക്കാനോ കേസിൽ കുടുക്കാനോ മനസുവരാത്തതിനാൽ ആ നീക്കം ഉപേക്ഷിച്ചു. തുടർന്നാണ് റാന്നി ചിറ്റാറിലുള്ള അച്ഛന്റെ കുടുംബവീട്ടിലേക്ക് പോകാമെന്ന് ഉറച്ചത്. ബസ് മാർഗം റാന്നിയിലെത്തി ചിറ്റാറിലെ വീട്ടിലെത്തി അമ്മയെ കണ്ടെങ്കിലും മകൻ കേസിൽപ്പെട്ട വിവരം അറിഞ്ഞതിനാൽ അവിടെ താമസിക്കാൻ അനുവദിച്ചില്ല.
അമ്മാവന്റെ വീട്ടിൽ പിടിയിലായി
ബാബുക്കുട്ടന്റെ അമ്മ സമീപത്ത് താമസിക്കുന്ന അമ്മാവനെ വിവരം അറിയിച്ചശേഷം ബാബുക്കുട്ടനോട് അമ്മാവന്റെ വീട്ടിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. വനത്തിലൂടെ നടന്ന് ബാബുക്കുട്ടൻ അമ്മാവന്റെ വീട്ടിലെത്തുംമുമ്പേ അമ്മാവൻ ഈവിവരം രഹസ്യമായി റാന്നി പൊലീസിനെ അറിയിച്ചു. ബാബുക്കുട്ടനെത്താൻ സാദ്ധ്യതയുളളതായി മനസിലാക്കിയ റാന്നി പൊലീസ് സി.ഐയും സംഘവും മഫ്റ്റിയിൽ സ്വന്തം കാറിൽ ബാബുക്കുട്ടന്റെ അമ്മാവന്റെ വീട്ടിലെത്തി. ബാബുക്കുട്ടനെത്തി നിമിഷങ്ങൾക്കകം കാറിലെത്തിയ പൊലീസ് ബാബുക്കുട്ടനെ പൊക്കി.പേര് ചോദിച്ചശേഷം ലുക്ക് ഔട്ട് നോട്ടീസിന്റെ സഹായത്തോടെ ആളെ തിരിച്ചറിഞ്ഞ പൊലീസ് ബാബുക്കുട്ടനെ കസ്റ്റഡിയിലെടുത്ത് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.
ആശുപത്രി വിട്ടാൽ ചോദ്യം ചെയ്യും
അപസ്മാര ബാധിതനായ ബാബുക്കുട്ടൻ കസ്റ്റഡിയിലിരിക്കെ രോഗബാധയുണ്ടായി ആശുപത്രിയിലാണെങ്കിലും കവർച്ചയും ഒളിവ് ജീവിതവുമുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. വനത്തിനുള്ളിൽ കഴിച്ചുകൂട്ടാമെന്ന ചിന്തയിലാണ് ചിറ്റാറിലെത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കവർച്ച ചെയ്ത ആഭരണങ്ങൾ എവിടെയാണ് സൂക്ഷിച്ചതെന്ന് ഓർമ്മയില്ലെന്ന് ആദ്യം പറഞ്ഞ ബാബുക്കുട്ടൻ പിന്നീട് ബസ് യാത്രയ്ക്കിടെ ഉറങ്ങിപോയ തന്റെ കൈയിൽ നിന്ന് അവ നഷ്ടപ്പെട്ടതായും മൊഴി നൽകി. എന്നാൽ, ഇത് വിശ്വസിക്കാൻ പൊലീസ് കൂട്ടാക്കിയിട്ടില്ല. ബാബുക്കുട്ടനെ ആശുപത്രിയിൽ നിന്ന് ഡിസ് ചാർജ് ചെയ്തശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ട്രെയിൻ യാത്ര ഹരം
കാണിക്കവഞ്ചിയും കവരും
ട്രെയിനുകളിലാണ് ബാബുക്കുട്ടന്റെ ജീവിതം. രാത്രിയും പുലർച്ചെയും തിരക്കുള്ള ട്രെയിനുകളും റെയിൽ വേസ്റ്റേഷനുകളും കേന്ദ്രീകരിക്കുന്ന ഇയാൾ കവർച്ചയ്ക്ക് അവസരം ലഭിച്ചാലുടൻ യാത്രക്കാരുടെ പണമോ ആഭരണങ്ങളോ കൈക്കലാക്കി രക്ഷപ്പെടും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡസൻ കണക്കിന് ട്രെയിൻ കവർച്ചാകേസുകൾ ബാബുക്കുട്ടനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. പെരിനാട് റെയിൽവേ സ്റ്റേഷനിൽ മുമ്പ് യാത്രക്കാരിയെ കവർച്ച ചെയ്ത സംഭവത്തിൽ ശിക്ഷകഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബാബുക്കുട്ടൻ പുറത്തിറങ്ങിയത്. പ്രധാനക്ഷേത്രങ്ങളിൽ നിന്നുൾപ്പെടെ കാണിക്കവഞ്ചികൾ കവർച്ച ചെയ്ത സംഭവങ്ങളും ബാബുക്കുട്ടനെതിരെയുണ്ട്. പെട്ടെന്ന് പിടിക്കപ്പെടാത്ത വിധത്തിലുള്ള കവർച്ചകളാണ് ഇയാൾ ആസൂത്രണം ചെയ്യുന്നത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ കവർച്ചാ കേസുകൾ തെളിയിക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |