കോട്ടയം: ബിനൂപ് നിസാരക്കാരനല്ല. ലോക്ഡൗൺ കാലത്ത് മുട്ടിന് മുട്ടിന് പരിശോധന നടക്കുമ്പോഴും കുറ്റ്യാടിയിൽ നിന്ന് സർവീസ് ബസ് മോഷ്ടിച്ച് നാല് ജില്ലകൾ കടത്തി. പക്ഷേ, കുമരകത്ത് എത്തിയപ്പോൾ പൊലീസിന്റെ വലയിലായി. കോഴിക്കോട് ചക്കിട്ടാപറമ്പ് സ്വദേശി ബിനൂപാണ് (30) ബസുമായി പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്തിട്ടും ഇയാൾക്ക് യാതൊരു കൂസലുമില്ലായിരുന്നു. റാന്നിയിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളെ ബംഗാളിലെത്തിക്കാനാണ് വന്നതെന്നായിരുന്നു ബിനൂപിന്റെ മറുപടി. പക്ഷേ, യാത്രാ ബസ് എങ്ങനെ ബംഗാളിലേക്ക് പോവും. സംശയം ഉയർന്നതോടെ സി.ഐ സജികുമാർ കണ്ണുരുട്ടി. പിന്നെ താമസിച്ചില്ല. ബിനൂപ് സത്യം തുറന്നുപറഞ്ഞു. ഇതോടെ ബസ് ഉടമയുമായി പൊലീസ് ബന്ധപ്പെട്ടു. അപ്പോഴും തന്റെ ബസ് സ്റ്റാന്റിൽ സുരക്ഷിതമായി കിടപ്പുണ്ടെന്നായിരുന്നു ഉടമ പറഞ്ഞത്. ബസിന്റെ പേരും മറ്റ് വിവരങ്ങളും പൊലീസ് വ്യക്തമാക്കിയതോടെ ബസ് ഉടമ കുറ്റ്യാടി സ്റ്റാന്റിലേക്ക് പാഞ്ഞു. തന്റെ ബസ് തന്നെയാണ് മോഷണം പോയതെന്ന് വ്യക്തമാക്കിയതോടെ ബിനൂപിന്റെ കൈകളിൽ വിലങ്ങ് വീണു.
വിവിധ ജില്ലകളിലൂടെ 270 കിലോമീറ്റർ സഞ്ചരിച്ചിട്ടും മറ്റൊരിടത്തും പിടിക്കപ്പെട്ടില്ലെന്ന് ഇയാൾ പറയുന്നത്. കോഴിക്കോട് കുറ്റ്യാടി സ്റ്റാൻഡിൽ നിറുത്തിയിട്ടിരുന്ന പി.പി എന്ന ബസാണ് ഇയാൾ മോഷ്ടിച്ചുകൊണ്ടുവന്നത്. കുറ്റ്യാടി സ്വദേശിയായ അയൂബിന്റെ ഉടമസ്ഥതയിലുള്ളതാണിത്.
ഇന്നലെ രാവിലെ പത്തരയോടെ കുമരകം കവണാറ്റിൻകരയിലെ ചെക്ക് പോസ്റ്റിൽ പൊലീസ് ബസ് തടയുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ വ്യക്തമായ മറുപടിയല്ല ലഭിച്ചത്. സംശയം തോന്നി ബസ് കുമരകം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
വാഹനങ്ങൾ മോഷ്ടിച്ച് മുൻപും ഇയാൾക്ക് പരിചയമുള്ളതായി പൊലീസ് വ്യക്തമാക്കി. നേരത്തെ ഒരു ടോറസ് മോഷ്ടിച്ച് ഇയാൾ കടത്തിയിരുന്നു. കൂടാതെ വാഹനങ്ങളുടെ പാർട്സുകളും മോഷ്ടിക്കുന്നതിന് പിടിയിലായിട്ടുണ്ട്. പ്രതിയെ ഇന്നലെ രാത്രി തന്നെ കുറ്റ്യാടി പൊലിീസിന് കൈമാറി. കുമരകം സി.ഐ. വി സജികുമാർ, എസ്.ഐ.എസ് സുരേഷ്, ജൂനിയർ എസ്.ഐ.പ്രവീൺ, സി.പി.ഒ മാരായ ബാഷ്, അനിൽ, അനീഷ്, എ.എം.വി. പ്രദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |