തിരുവനന്തപുരം: ലോക്ക് ഡൗണിൽ മദ്യശാലകൾ അടച്ചുപൂട്ടുകയും നാടാകെ വ്യാജ മദ്യ നിർമ്മാണവും കഞ്ചാവ് വിൽപ്പനയും തകൃതിയാകുകയും ചെയ്തതോടെ പരിശോധനകൾ ശക്തമാക്കി എക്സൈസും പൊലീസും രംഗത്തെത്തി. വിജനമായ സ്ഥലങ്ങളും വനപ്രദേശങ്ങളും പാറക്വാറികൾ പോലുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ച് വാറ്റ്, കഞ്ചാവ് വില്പന, പണം വച്ച് ചീട്ടുകളി തുടങ്ങിയ നിയമ വിരുദ്ധ പ്രവൃത്തികൾ നടക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡ്രോൺ കാമറകളുടെ സഹായത്തോടെ പരിശോധനകൾ ശക്തമാക്കാൻ തീരുമാനമായി. സംശയകരമായ സ്ഥലങ്ങളിൽ ആകാശ നിരീക്ഷണം നടത്തി കുറ്റവാളികളെ കൈയോടെ പൊക്കാനാണ് തീരുമാനം.
ഡ്രോൺ ഇറക്കിയത് കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത്
കഴിഞ്ഞ ലോക്ക് ഡൗൺ സമയത്താണ് പൊലീസിം എക്സൈസും നിയമ വിരുദ്ധ പ്രവൃത്തികൾ കണ്ടെത്താനായി ഡ്രോൺ നിരീക്ഷണത്തിന് തുടക്കം കുറിച്ചത്. വാഹനങ്ങൾ കടന്നുചെല്ലാത്ത പ്രദേശങ്ങളും നിരീക്ഷണത്തിന് വിധേയമാക്കാനും അവിടങ്ങളിൽ കുറ്റവാളികൾ തമ്പടിക്കുന്നതും കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുന്നതും തടയാനും ഇത് ഉപകരിച്ചിരുന്നു. ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടം കൂടുന്നവരെ കണ്ടെത്താനായിരുന്നു ആദ്യംഡ്രോൺ പരീക്ഷിച്ചിരുന്നത്. ലോക്ക് ഡൗൺ ലംഘിച്ച് തെങ്ങിൻതോപ്പുകളിലും മറ്റും കൂട്ടംകൂടി ചീട്ടുകളിച്ചവരും മറ്റും ഡ്രോൺ കണ്ട് കണ്ടം വഴി ഓടിയത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് ഡ്രോൺ പരിശോധന ഹിറ്റായത്.
പൊലീസിനെ കണ്ട് ഓടുന്നതുപോലെ ഡ്രോൺ കണ്ടും കുറ്റക്കാർ ഓടിമറയാൻ തുടങ്ങിയതോടെ പിന്നീട് പൊലീസും എക്സൈസും പരിശോധനകൾക്ക് തങ്ങൾക്കൊപ്പം പറക്കും കാമറകളെയും കൂട്ടുകയായിരുന്നു.
വിജനപ്രദേശങ്ങളിലെ തെളിവ് ഡ്രോൺ നൽകും
ആളൊഴിഞ്ഞ സ്ഥലങ്ങളിലും വനമേഖലകളിലും വാറ്റും വിൽപ്പനയും വ്യാപകമായതോടെയാണ് നേരിട്ടുള്ള പരിശോധനകൾക്കൊപ്പം വിജന പ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഡ്രോൺ നിരീക്ഷണത്തിന് എക്സൈസ് തീരുമാനിച്ചത് . ഇതിന്റെ ഭാഗമായി നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ഡ്രോൺ പരീക്ഷണം മദ്യനിർമ്മാണത്തിനും വിൽപ്പനയ്ക്കും കുപ്രസിദ്ധമായ സ്ഥലങ്ങളിലും കള്ള് ഷാപ്പുകളുൾപ്പെടെ മദ്യവിൽപ്പന ശാലകളുടെ പരിസരത്തും നടത്താനാണ് നീക്കം. വാറ്റും വിൽപ്പനയും നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് പലപ്പോഴും കുറ്റവാളികൾ ഓടിപ്പോകുന്നതിനാൽ പല കേസുകളിലും പ്രതികളെ തിരിച്ചറിയാനോ പിടികൂടാനോ കഴിയാത്ത സാഹചര്യമുണ്ട്. എന്നാൽ ഡ്രോണുപയോഗിച്ച് പരിശോധന നടത്തുമ്പോൾ മദ്യനിർമ്മാണവും വിൽപ്പനയുമെല്ലാം തെളിവ് സഹിതം ലഭിക്കും. ഇത് കേസ് അന്വേഷണത്തിലും കുറ്റപത്ര സമർപ്പണത്തിലും നിർണായകമാകുകയും ചെയ്യും.
ഇന്നലെ വരെ നൂറിലേറെ കേസുകൾ
പ്രദേശത്തെ സ്റ്റുഡിയോകളിൽ നിന്ന് ഡ്രോണുകൾ വാടകയ്ക്കെടുത്താകും പരിശോധന. മദ്യശാലകൾ അടഞ്ഞതോടെ സംസ്ഥാനത്താകമാനം വാറ്രും വിൽപ്പനയും ശക്തമായിട്ടുണ്ട്. കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് ഉപയോഗിച്ച് വ്യാജ വിദേശമദ്യനിർമ്മാണവും പലയിടത്തും തകൃതിയാണ്. ലോക്ക് ഡൗണിനുശേഷം ഇന്നലെ വരെ സംസ്ഥാനത്ത് 100ലേറെ അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ അമ്പതിലേറെ പ്രതികൾ അറസ്റ്രിലായി. 5000 ലിറ്റർ കോട,250 ലിറ്റർ ചാരായം, 2 ലിറ്റർ സ്പിരിറ്റ്, 503 ലിറ്റർ വ്യാജ വിദേശമദ്യം എന്നിവ ഇതിനോടകം പിടികൂടി. കല്ലുവാതുക്കലും, കുപ്പണയുമുൾപ്പെടെ മദ്യ ദുരന്തത്തിന് കുപ്രസിദ്ധമായ കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 13 കേസുകളാണ് കൊല്ലം ജില്ലയിൽ വിവിധ എക്സൈസ് റേഞ്ചുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. തലസ്ഥാന ജില്ലയിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ വൻതോതിൽ കഞ്ചാവ് പിടികൂടിയതോടെ വാഹന പരിശോധന ശക്തമാക്കാനും കഞ്ചാവ് വിൽപ്പനക്കാരെയും സ്ഥിരം കുറ്റവാളികളെയും നിരീക്ഷണത്തിലാക്കാനും എക്സൈസിന് നിർദേശം ലഭിച്ചു. ചരക്ക് വാഹനങ്ങളും ആഡംബര കാറുകളും അടക്കം വാഹനങ്ങളെല്ലാം വരും ദിവസങ്ങളിൽ പരിശോധിക്കാനും ഇന്റലിജൻസ് പ്രവർത്തനം കാര്യക്ഷമമാക്കാനും എക്സൈസിന് നിർദേശം നൽകിയിട്ടുണ്ട്.
വ്യാജമദ്യത്തിന്റെയും കഞ്ചാവന്റെയും കച്ചവടം തടയാൻ ശക്തമായ നടപടികളാണ് എക്സൈസ് സ്വീകരിച്ചിരിക്കുന്നത്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്ഥിരം കുറ്റവാളികളെല്ലാം നിരീക്ഷണത്തിലാണ്. പുതുമുഖങ്ങളെ പിടികൂടാനും കർശന പരിശോധന നടന്നുവരികയാണ്. മദ്യനിർമ്മാണവും കടത്തും വിൽപ്പനയും തടയാൻ ഡ്രോണുൾപ്പെടെ പരിശോധനയ്ക്ക് നൂതനമായ മാർഗങ്ങളും അവലംബിച്ചിട്ടുണ്ട്. അതിർത്തി പട്രോളിംഗും റെയ്ഡുകളും ശക്തമാക്കാനും ദുരന്തങ്ങൾ ഒഴിവാക്കാനാവശ്യമായ നടപടികൾ ഊർജിതമാക്കാനും എക്സൈസിന് നിർദേശം നൽകിയിട്ടുണ്ട്.
അഡീ. എക്സൈസ് കമ്മിഷണർ,
തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |