കടയ്ക്കാവൂർ: പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ജോഷിയെ കൊലപ്പെടുത്തിയ കേസിൽ കടയ്‌ക്കാവൂർ പൊലീസ് പിടികൂടിയ നാലുപേരെ കൊവിഡ് പരിശോധനയ്‌ക്ക് ശേഷം റിമാൻഡ് ചെയ്‌തു. കുളമുട്ടം കൊച്ചുകല്ലിയിൽ വീട്ടിൽ ശ്രീജിത്ത് (40), കവലയൂർ കാട്ടുവിള വീട്ടിൽ റിംഗ് മണി എന്ന മണി (46), മഠത്തിൽച്ചിറ ആശാരി വിളാകത്ത് വീട്ടിൽ പക്കി സാബു എന്ന സാബു (38), കാട്ടുവിള വീട്ടിൽ ബൈജു (38) എന്നിവരാണ് പിടിയിലായത്.
നിരവധി കേസിലെ പ്രതിയായ ജോഷിയും സുഹൃത്തുക്കളായ ഇവരും തമ്മിലുള്ള വാക്കുതർക്കവും തുടർന്നുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പലതവണ താക്കീത് നൽകിയെങ്കിലും ജോഷിയുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോഴാണ് തങ്ങൾ ആക്രമിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
ജോഷി പതിവായിരിക്കുന്ന റബർ തോട്ടത്തിലെത്തിയ പ്രതികൾ പടക്കമെറിഞ്ഞ് വീഴ്‌ത്തിയ ശേഷം ജോഷിയെ വെട്ടുകത്തിയും വടികളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ് വഴിയിൽ കിടന്ന ജോഷിയെ കടയ്‌ക്കാവൂർ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരും നിരവധി കേസുകളിലെ പ്രതികളാണ്.
മറ്റുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. റൂറൽ എസ്.പി സി.കെ. മധുവിന്റെ നേതൃത്വത്തിൽ വർക്കല ഡിവൈ.എസ്.പി ബാബുകുട്ടൻ, കടയ്‌ക്കാവൂർ സി.ഐ ജയപ്രകാശ്, എസ്.ഐമാരായ ശ്യാം, മാഹിൻ, മനോഹർ, ഗ്രേഡ് എസ്.ഐ രാജീവൻ. എസ്.സി.പി.ഒമാരായ ജ്യോതിഷ്, ഡീൻ, ഗിരീഷ്, വിനോജ്, സി.പി.ഒമാരായ ശ്രീകുമാർ, സുജിത്ത്, ജയപ്രകാശൻ, എസ്.പി ഷാഡോ ടീം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |