കൊല്ലം: പൊലീസിനെ വെട്ടിച്ച കടന്നശേഷം ഇന്നോവ കാറും നാല് കിലോ കഞ്ചാവും വഴിയിൽ ഉപേക്ഷിച്ച സംഘത്തിലെ രണ്ടുപേർ പിടിയിൽ. കുളക്കട മഠത്തിനാപ്പുഴ ആലുംമൂട്ടിൽ വീട്ടിൽ സൗരവ്(വിഷ്ണു-25), കൊട്ടാരക്കര വല്ലം ശ്രീകൃഷ്ണ മന്ദിരത്തിൽ അരുൺ അജിത്ത്(25) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 9ന് ഉച്ചയോടടുത്ത് ലോക്ഡൗൺ പരിശോധനയ്ക്കിടെ എം.സി റോഡുവഴി വന്ന ഇന്നോവ കാറിന് പൊലീസ് കൈകാണിച്ചു. നിർത്താതെ പോയ ഇന്നോവ പിന്നീട് എം.സി റോഡിൽ നിന്ന് ഗോവിന്ദമംഗലം റോഡിലേക്ക് കടന്നു. ആളൊഴിഞ്ഞ സ്ഥലത്ത് കാർ ഉപേക്ഷിച്ച ശേഷം അകത്തുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. കാറിലുണ്ടായിരുന്നവരെ കണ്ടെത്താൻ നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ കാറിന് സമീപത്ത് നിന്ന് കഞ്ചാവിന്റെ കുറച്ച് ഭാഗം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദൂരേക്ക് വലിച്ചെറിഞ്ഞ നാല് കിലോ കഞ്ചാവ് കണ്ടെടുത്തത്. ഇന്നോവയുടെ ഉടമയാണ് സൗരവ്. അരുൺ അജിത്ത് കഞ്ചാവ് വില്പനയുടെ മുഖ്യ കണ്ണിയാണ്. ഒട്ടേറെ ഇടനിലക്കാരുമായി ഇയാൾക്ക് ബന്ധമുണ്ട്. നേരത്തെ കെ.എസ്.ആർ.ടി.സി ജീവനക്കാരനെ ആക്രമിച്ച കേസിലും പ്രതിയാണ്. കോട്ടാത്തല മൂഴിക്കോട് സ്വദേശി കുട്ടൻ, വിഷ്ണുരാജൻ, കൊട്ടാരക്കരയിലെ ആംബുലൻസ് ഡൈവർമാർ എന്നിവരൊക്കെ പ്രതി പട്ടികയിൽ ഉണ്ടാകുമെന്ന് അന്വേഷണ സംഘം സൂചന നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |