കോതമംഗലം: ചെറുവട്ടൂർ സ്വദേശിയുടെ സ്ഥലം ഉടമയറിയാതെ പലയിടത്ത് പണയപ്പെടുത്തി പണം തട്ടിയ കേസിൽ കോതമംഗലം കീരംപാറ ഊമ്പക്കാട്ട് വീട്ടിൽ ജിന്റോ വർക്കി (35) യെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരന്റെ 50 സെന്റ് വസ്തു കശുഅണ്ടി വ്യവസായം തുടങ്ങുന്നതിന് ലീസിന് കൊടുത്താൽ മുപ്പതിനായിരം രൂപ വാടകയും അവിടെ ആരംഭിക്കുന്ന കമ്പനിയിൽ പാർട്ണർഷിപ്പ്, ബിസിനസ് ഷെയർ എന്നിവയും കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പിനു തുടക്കമിട്ടത്.
ഈ വസ്തു ഈടു നൽകി ലോൺ എടുക്കാമെന്നും വ്യവസായത്തിന് കിട്ടുന്ന സബ്സിഡി തുക പരാതിക്കാരന് നൽകാമെന്നും പറഞ്ഞിരുന്നു. തുടർന്ന് മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ നെല്ലിക്കുഴി ശാഖയിൽ വസ്തു 2018 നവംബറിൽ പണയപ്പെടുത്തി 40 ലക്ഷം രൂപ ജിന്റോ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. കമ്പനി പ്രവർത്തനം തുടങ്ങി മൂന്നുമാസം കഴിഞ്ഞ് പൂട്ടി. തുടർന്ന് പരാതിക്കാരിൽ നിന്നും നേരത്തെ കൈവശപ്പെടുത്തിയ വസ്തുവിന്റെ രേഖകൾ, തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ എന്നിവ മൂവാറ്റുപുഴയിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തി 2019 മാർച്ചിൽ ഇന്നോവ കാർ വാങ്ങാൻ പത്തു ലക്ഷം രൂപ വായ്പയെടുത്തു.
മറ്റൊരു സ്ഥാപനത്തിൽ നിന്ന് 5 ലക്ഷം രൂപയും മുംബായിലെ ഒരു ധനകാര്യസ്ഥാപനത്തിൽ നിന്ന് 130000 രൂപയും ഇതേവിധം വായ്പയെടുത്ത് കുടിശിക വരുത്തി. പരാതിക്കാരന്റെ അമ്മാവനിൽ നിന്ന് ബാങ്ക് ലോൺ ലഭിക്കുമ്പോൾ തിരികെ കൊടുക്കാം എന്ന് പറഞ്ഞ് എട്ടു ലക്ഷം രൂപയും ജിന്റോ വായ്പ വാങ്ങിയിരുന്നു.
ജിന്റോയ്ക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനേഴ് കേസുകളുണ്ട്. എസ്.പി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഡിവൈ.എസ്.പി സി.ജി. സനൽകുമാർ, കോതമംഗലം ഇൻസ്പെക്ടർ ബി.അനിൽ, സബ്ബ് ഇൻസ്പെക്ടർ അനൂപ് മോൻ, എസ്.സി.പി.ഒ മാരായ ജയൻ, ഷിയാസ്, ഷക്കീർ, സി.പി.ഒ രാജി എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |