ഈരാറ്റുപേട്ടയിൽ പിടിച്ചെടുത്തത് 20 ലിറ്റർ മദ്യവും പത്ത് ലക്ഷത്തിന്റെ
നിരോധിത പുകയില ഉല്പന്നങ്ങളും
കോട്ടയം: കൊവിഡ് സന്നദ്ധ പ്രവർത്തനം മറയാക്കി വിദേശമദ്യ വില്പന. ഒപ്പം നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പനയും. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയിൽ ഒളിച്ചുകടത്തിയ 20 ലിറ്റർ മദ്യവും പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമാണ് എക്സൈസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
ഈരാറ്റുപേട്ട സ്വദേശികളായ ടി.കെ. ആസിഫ്, ഇ.എ. പരീകൊച്ച് എന്നിവരെയാണ് ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി.പിള്ളയുടെ നേത്യത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മദ്യവും പുകയില ഉല്പന്നങ്ങളും ഈരാറ്റുപേട്ട, പനയ്ക്കപ്പാലം, തലപ്പലം ഭാഗങ്ങളിലാണ് ഇവർ വിറ്റിരുന്നത്. കാറിൽ കൊണ്ടുനടന്നാണ് ഇവർ മദ്യവില്പന നടത്തിയിരുന്നത്. തമിഴ്നാട്ടിൽ മാത്രം വിൽക്കാൻ അനുമതിയുള്ള മദ്യമാണ് പിടിച്ചെടുത്തത്.
ഇവരുടെ സുഹ്യത്ത് ഷിയാസിന്റെ വീട് റെയ്ഡ് ചെയ്ത് പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളും അഞ്ച് ലിറ്റർ വ്യാജ മദ്യവും കണ്ടെടുത്തു. ഷിയാസ് എക്സൈസ് പാർട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി.
ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിലാണ് ഇവർ മദ്യവും മറ്റും വിറ്റുവന്നിരുന്നത്. സൊസൈറ്റിയുടെ ബോർഡ് വച്ച കാറിലായിരുന്നു വില്പന. അതിനാൽ ആരുംതന്നെ സംശയിച്ചിരുന്നില്ല.
എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം ഷാഡോ എക്സൈസ് അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ, കെ.വി.വിശാഖ്, നൗഫൽ കരിം എന്നിവരും റെയ്ഡിനെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |