ആസൂത്രിതമായ ആക്രമണമെന്ന് തെളിഞ്ഞു
ഇരുപതോളം കുപ്പികളിൽ പെട്രോൾ
തീ എറിഞ്ഞുപിടിപ്പിക്കാൻ പന്തം
തിരുവനന്തപുരം: ചെറുതും വലുതുമായ ഇരുപതോളം കുപ്പികളിൽ പെട്രോൾ. മരക്കമ്പുകളുടെ അഗ്രത്ത് കോട്ടൺ തുണി ചുറ്റിവരിഞ്ഞ് കെട്ടിയ തീപ്പന്തങ്ങൾ. അന്ധവിശ്വാസത്തിനടിമയായ സെബാസ്റ്റ്യൻ ആക്രമണത്തിനായി സജ്ജമാക്കിയിരുന്ന സാമഗ്രികളാണ് ഇവയെല്ലാം.
സെബാസ്റ്റ്യന്റെ ക്രൂരമായ മനോനിലയിൽ തകർന്നത് ഭിന്നശേഷിക്കാരനായ വർഗീസിന്റെ സ്വപ്നങ്ങൾ. ഇരുകാലുകൾക്കും സ്വാധീനമില്ലാഞ്ഞിട്ടും ശവപ്പെട്ടി നിർമ്മിച്ച് നൽകിയും ഇരുമ്പ് ഉപകരണങ്ങൾ മൂർച്ചവരുത്തികൊടുത്തും ചെരുപ്പ് തുന്നിയും അന്യന്റെ മുന്നിൽ കൈനീട്ടാതെ കുടുംബം പുലർത്തിവന്ന വർഗീസിനെ പെട്രോൾ ബോംബെറിഞ്ഞ് വീഴ്ത്തിയതോടെ കണ്ണീരിലായത് ഒരു സാധുകുടുംബമാണ്.
അവലക്ഷണം ഒഴിവാക്കാൻ കണ്ട മാർഗം
ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ വർഗീസ് തന്റെ വീടിന് മുന്നിൽ ശവപ്പെട്ടി ഉണ്ടാക്കി വിൽപ്പന നടത്തുന്നത് അവലക്ഷണമാണെന്ന അന്ധവിശ്വാസമാണ് അയാളെ എങ്ങനെയും വകവരുത്തണമെന്ന ചിന്തയിലേക്ക് സെബാസ്റ്റ്യനെ നയിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വർഗീസ് എങ്ങനെയും ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് പ്രാർത്ഥനയോടെ ബന്ധുക്കൾ മനമരുകി കഴിയുമ്പോൾ മാരായമുട്ടം പൊലീസ് സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന തെളിവുകളാണ് കണ്ടെത്തിയത്.
ആസൂത്രിതമായ അക്രമം
സെബാസ്റ്റ്യന്റെ വീടിനു മുകളിൽ 20-ഓളം കുപ്പികളിലാണ് പെട്രോൾ ശേഖരിച്ചു വച്ചിരുന്നത്.
കുപ്പികളുടെ സമീപത്തുനിന്നും വീടിന്റെ പൂമുഖത്തുനിന്നും ഉണങ്ങിയ മരക്കമ്പിൽ തുണിചുറ്റിയുള്ള പന്തങ്ങളും കണ്ടെത്തി. ഇതിൽനിന്ന് സെബാസ്റ്റ്യനും കുടുംബവും വർഗീസിന് നേരെ നടത്തിയത് ആസൂത്രിതമായ അക്രമമാണെന്ന തെളിവാണ് പൊലീസിന് ലഭിച്ചത്.പെട്രോൾ നിറച്ച എട്ടോളം കുപ്പികളാണ് സെബാസ്റ്റ്യനും വീട്ടുകാരും വർഗീസിന്റെ കടയിലേക്കും വീട്ടിലേക്കും വലിച്ചെറിഞ്ഞത്. ചിലത് റോഡിലും വീണ് പൊട്ടിയിട്ടുണ്ട്.
വർഗീസിന്റെ ശവപ്പെട്ടിക്കടയിൽ അടുക്കിവച്ചിരിക്കുന്ന ശവപ്പെട്ടികൾ നിത്യേന കാണുന്നതിലുള്ള വിദ്വേഷവും പണി ചെയ്യുമ്പോഴുണ്ടാകുന്ന ശബ്ദവുമാണ് ആക്രമണത്തിന് പിന്നിലുള്ള പ്രകോപനമെന്നാണ് കരുതുന്നത്.
ഈ കട പൂട്ടിക്കുന്നതിനായി സെബാസ്റ്റ്യൻ പലതവണ ഗ്രാമപഞ്ചായത്ത് അധികൃതർക്കും പൊലീസിനും പരാതികൾ നൽകിയിരുന്നു. അതൊന്നും നടക്കാത്തതിനെ തുടർന്നാണ് ആക്രമണത്തിന് പദ്ധതിയിട്ടത്.
ഉപയോഗിക്കാത്ത, പെട്രോൾ നിറച്ച പത്തിലേറെ കുപ്പികൾ ഇയാളുടെ വീട്ടിൽനിന്നും പൊലീസ് കണ്ടെടുത്തു. ആക്രമണം നടക്കുന്ന സമയത്ത് അവിടേക്ക് ഓടിയെത്തിയ പരിസരവാസിയുടെ ദേഹത്തും കുപ്പിച്ചില്ലുകൾ തെറിച്ചുവീണെങ്കിലും ആർക്കും പരിക്കേറ്റില്ല.
ഭിക്ഷാടനം നിറുത്തി അന്തസോടെയുള്ള ജീവിതം
ആറുവർഷം മുമ്പാണ് വർഗീസ് ഇവിടെ കട തുടങ്ങിയത്. രോഗിയായ ഭാര്യയും വിദ്യാർത്ഥികളായ മക്കളും ഉൾപ്പെട്ട കുടുംബത്തെ പോറ്റാനായി കന്നുമാമൂട് ചന്തയിലും പള്ളികളുടെ മുമ്പിലും നേരത്തെ ഭിക്ഷാടനം നടത്തിയിരുന്നു. മക്കൾ വളർന്നതോടെ അവരുടെ അപേക്ഷ പ്രകാരം ഭിഷാടനം നിർത്തി. പിന്നീട് അരുവിയോട്-പള്ളിവിള റോഡിനരികിൽ ആകെയുള്ള രണ്ടര സെന്റിൽ വീടും അതിനോട് ചേർന്ന് കടയും പണിതാണ് ശവപ്പെട്ടി നിർമ്മാണം തുടങ്ങിയത്. സുമനസ്സുകളായ നാട്ടുകാരുടെയും മറ്റുളളവരുടെയും സഹായത്തോടെയാണ് കെട്ടിടം നിർമ്മിച്ചത്. ഇരുന്നുകൊണ്ടുള്ള പണികൾ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ.
ചെരുപ്പ് തുന്നുകയും വീട്ടുപകരണങ്ങൾ മൂർച്ചകൂട്ടി കൊടുക്കുന്ന ജോലിയും ചെയ്യും. കഴിഞ്ഞ ദിവസം ചായ കുടിക്കാനായി മുച്ചക്ര സ്കൂട്ടറിൽ അരുവിയോട് പോകുന്നതിനിടയിൽ ചിരവ രാകാനായി ഒരാൾ കൊടുത്തു. തിരികെയെത്തി ആ പണികൾ ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായ ആക്രമണമെന്ന് ബന്ധുക്കൾ പറഞ്ഞു.
കുടുംബാംഗങ്ങളും പ്രതികൾ
അയൽവാസി ടെറസിന്റെ മുകളിൽ നിന്ന് വലിച്ചെറിഞ്ഞ പെട്രോൾ നിറച്ച കുപ്പികൾ കടയ്ക്കകത്തും പുറത്തും വീണ് പൊട്ടി. പിന്നാലെ തീയും വർഗീസിന്റെ ദേഹത്ത് പടർന്ന് പിടിച്ചു. ഓടിരക്ഷപ്പെടാൻ കഴിയാത്തതിനാൽ നിലത്തുരുണ്ടു. ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പിടിയിലായ സെബാസ്റ്റ്യനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സെബാസ്റ്റ്യനൊപ്പം കൃത്യത്തിൽ പങ്കെടുത്ത കുടുംബാംഗങ്ങളും കേസിൽ പ്രതികളാണ്. പെട്രോൾ വാങ്ങിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ തെളിവെടുപ്പിനായി സെബാസ്റ്റ്യനെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |