തൃശൂർ: കുഴൽപ്പണ കവർച്ചാക്കേസിൽ അന്വേഷണ സംഘം കൂടുതൽ പണം കണ്ടെത്തി. കസ്റ്റഡിയിൽ എടുത്ത പ്രതി ഷുക്കൂറിൽ നിന്ന് എട്ട് ലക്ഷം രൂപ കൂടി കണ്ടെടുത്തു. ഇതോടെ കണ്ടെടുത്ത തുക 77 ലക്ഷമായി. അതേസമയം കവർച്ച കേസിലെ രണ്ട് മുഖ്യ പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിൽ കഴിഞ്ഞ പ്രതി ഷുക്കൂറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെത്താനായത്. ഷുക്കൂറിന്റെ വെള്ളാങ്കല്ലൂരിലെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ കോഴിക്കൂട്ടിൽ ഒളിപ്പിച്ച എട്ട് ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുക്കുകയായിരുന്നു.
തനിക്ക് പത്ത് ലക്ഷമാണ് ലഭിച്ചതെന്നും ബാക്കി മൊബൈൽ ഫോണിനും വാഹനം റിപ്പയർ ചെയ്യാനും ഉപയോഗിച്ചെന്നും ഷുക്കൂർ മൊഴി നൽകിയിട്ടുണ്ട്. മുഖ്യപ്രതികൾ എന്ന് സംശയിക്കുന്ന രഞ്ജിത്തിനെയും മാർട്ടിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം കവർച്ചാ കേസിലെ മുഖ്യ ആസൂത്രകരായ മുഹമ്മദ് അലി, സുജേഷ് ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. അതേസമയം പണം നൽകിയ ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജന്റെയും സുനിൽ നായകിന്റെയും ഫോൺ രേഖകളും ഇടപാടുകളും സംഘം പരിശോധിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |