കട്ടപ്പന: തൊഴിലുറപ്പ് പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. 5 ജീവനക്കാർ സസ്പെൻഷനിൽ. അയ്യപ്പൻകോവിൽ പഞ്ചായത്തിൽ മെറ്റീരിയൽ ജോലികളിൽ ക്രമക്കേട് നടത്തിയ അക്രഡിറ്റഡ് എൻജിനീയർ, 2 ഓവർസീയർമാർ, 2 ഡി.ടി.പി. ഓപ്പറേറ്റർമാർ എന്നിവരെയാണ് ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ നല്കാൻ ബി.ഡി.ഒ.യോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രമക്കേട് കണ്ടെത്തിയതോടെ ഉന്നതതല അന്വേഷണത്തിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നെങ്കിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാലാണ് കളക്ടർ അടിയന്തരമായി ഇടപെട്ടത്. പൂർത്തീകരിച്ച പ്രവൃത്തികളുടെ തുക ഗുണഭോക്താക്കൾക്ക് നൽകാതെ മെറ്റീരിയൽ ജോലികൾക്ക് മാറ്റി ചെലവഴിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ 2,85,000 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുള്ളതായിട്ടാണ് സൂചന. നാല് വർഷം മുമ്പ് തുടങ്ങിയതാണ് തട്ടിപ്പെന്നാണ് പറയുന്നത്.
2017-18 മുതൽ നടത്തിയ മെറ്റീരിയൽ ജോലികളിലാണ് തട്ടിപ്പ് നടത്തിയത്. 967 മെറ്റീരിയൽ ജോലികളുടെ ബോർഡ് സ്ഥാപിക്കാൻ ആക്ടിവിറ്റി ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു തട്ടിപ്പിന് തുടക്കമിട്ടത്. സി.ഡി.എസ്. ചെയർപേഴ്സനെ പ്രധാന ഭാരവാഹിയാക്കി ഏയ്ഞ്ചൽ എന്ന പേരിൽ നിയമവിരുദ്ധമായി ആകിറ്റിവിറ്റി ഗ്രൂപ്പ് രജിസ്റ്റർ ചെയ്തു. തുടർന്ന് ബോർഡ് നിർമിക്കാൻ ഗ്രൂപ്പിന്റെ പേരിൽ ഭരണപക്ഷത്തെ 2 പഞ്ചായത്ത് അംഗങ്ങൾക്ക് കരാർ നൽകുകയായിരുന്നു. ഒരു ബോർഡിന് 2952 രൂപയാണ് കരാർ തുക. സാധാരണ ഒരു ബോർഡിന് ചെലവാകുന്നതിന്റെ നാലിരട്ടി തുകയാണിത്. കൂടാതെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയപ്പോൾ തുക ഇരട്ടിയാക്കിയും ക്രമക്കേട് നടത്തി.
ഇതിന്റെ മസ്റ്ററോൾ, എം. ബുക്ക്, വർക്ക് കോഡ് എന്നിവയോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. പൂർത്തീകരിച്ച പ്രവൃത്തികളുടെ തുക ഗുണഭോക്താക്കൾക്ക് നൽകാതെ മെറ്റീരിയൽ ജോലികൾക്ക് മാറ്റി ചെലവഴിക്കുകയായിരുന്നു.
കന്നുകാലി തൊഴുത്ത്, ആട്ടിൻ കൂട്, ജലസംഭരണി, മഴവെള്ള സംഭരണി, മത്സ്യക്കൃഷി, പട്ടുതാക്കുളം, ബയോഗ്യാസ് പ്ലാന്റ്, കോഴി വളർത്തൽ തുടങ്ങിയ പ്രവൃത്തികളുടെ തുക ഇപ്പോഴും ഗുണഭോക്താക്കൾക്ക് നൽകാനുണ്ട്. ലക്ഷങ്ങൾ കടം വാങ്ങിയും പലിശയ്ക്കെടുത്തുമാണ് ആളുകൾ ജോലികൾ പൂർത്തീകരിച്ചത്.
എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും സർക്കാർ വിഹിതം ലഭിക്കാതെ വന്നതോടെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ തിരക്കിയപ്പോഴാണ് അനുവദിച്ച തുക മെറ്റീരിയൽ ജോലികൾക്ക് വേണ്ടി ചെലവഴിച്ചതായി അറിയുന്നത്. തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |