ഇരിട്ടി: പടിയൂരിൽ വീട് കേന്ദ്രീകരിച്ച് നടന്നിരുന്ന വൻ വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസും പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ കണ്ടെത്തി. ഇവിടെനിന്നും 21 ലിറ്റർ ചാരായം , 1000 ലിറ്റർ വാഷ് , വാറ്റു പകരണങ്ങൾ , പത്ത് ചാക്ക് ശർക്കര എന്നിവ പിടികൂടി. ഗൃഹനാഥനെ അറസ്റ്റ് ചെയ്തു. പടിയൂർ പഞ്ചായത്തിലെ തായ്ക്കുണ്ടത്തെ ചാലങ്ങോടൻ ജനാർദ്ദനൻ (63) ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ മകൻ സി. ലിജിൽ ഓടിരക്ഷപ്പെട്ടു .
പൊലീസിനും എക്‌സൈസിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ റേഞ്ച് എക്‌സൈസ് സംഘവും ഇരിക്കൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തുന്നത്. ചാലങ്ങോടൻ ജനാർദ്ദനന്റെ വീടിന്റെ പറമ്പിൽ ഒളിപ്പിച്ച നിലയിൽ പത്തോളം വലിയ ബാരലുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ആയിരത്തിലേറെ ലിറ്റർ വാഷ് . തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനകത്തു നിന്നും 21 കുപ്പികളിലായി വിൽപ്പനക്ക് തയ്യാറാക്കി വച്ച 21 ലിറ്റർ ചാരായം പിടികൂടിയത്. ചാരായം വീടിന്റെ രണ്ടാം നിലയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു. വീടിന് സമീപത്തെ ഷെഡിൽ വച്ചാണ് വാറ്റ് നടന്നിരുന്നത്. ഇവിടെ നിന്നും വാറ്റിനായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറും ,സ്റ്റൗവും
വാറ്റുപകരണങ്ങളും കണ്ടെടുത്തു. വാറ്റുന്നതിനായി സൂക്ഷിച്ച 10 ചാക്ക് ശർക്കരയും, മുന്നൂറോളം കുപ്പികളും ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട് . റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ. വിജേഷ്, അസി. ഇൻസ്‌പെക്ടർ അനു ബാബു, പ്രവന്റീവ് ഓഫീസർ
സുലൈമാൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനോദ്, രാഖിൽ, ഹാരിസ്, സുഹൈൽ, സതീഷ് തുടങ്ങിയവരും
ഇരിക്കൂർ എസ്.ഐ നിധീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് സ്ഥലത്ത് പരിശോധന നടത്തുകയും വ്യാജവാറ്റ് കേന്ദ്രം പിടികൂടുകയും ചെയ്തത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |