കൊല്ലം: ലോക്ക് ഡൗണിൽ ഗ്രാമപ്രദേശങ്ങളിൽ ചാരായം വാറ്റ് തകൃതിയായി നടക്കുന്നു. പൊലീസും എക്സൈസും പരിശോധന കർശനമാക്കുന്നിടങ്ങളിൽ പ്രതികൾ പിടിയിലാകുന്നുണ്ട്. കൈതക്കോട് എരുതനങ്ങാട് ചിറ ഭാഗത്ത് വൻസംഘങ്ങൾ ചാരായം വാറ്റി വില്പന നടത്തിയിട്ടും പൊലീസിനോ എക്സൈസിനോ തടയിടാൻ കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. പൊതുജന പങ്കാളിത്തത്തോടെ റെയ്ഡുകൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒറ്റുകാരുടെ സഹായത്തോടെ ചില്ലറ റെയ്ഡ് നടത്തി ചില പ്രതികളെ അറസ്റ്റ് ചെയ്യുന്നതൊഴിച്ചാൽ കാര്യമായ പരിശോധനകൾ നടക്കുന്നില്ല.ജില്ലയുടെ കിഴക്കൻ മലയോര വനമേഖലയിൽ വലിയ തോതിൽ ചാരായം വാറ്റുന്നുണ്ടെന്നാണ് വിവരം. പത്തനാപുരം കറവൂരിൽ കഴിഞ്ഞ ദിവസം എക്സൈസ് നടത്തിയ റെയ്ഡിൽ വനത്തിൽ നിന്ന് കോട പിടിച്ചെടുത്തിരുന്നു.
വില 2000 മുതൽ മുകളിലോട്ട്
ലോക്ക് ഡൗൺ കാലയളവിൽ രണ്ടായിരം രൂപ മുതൽ മുകളിലേക്കാണ് ചാരായത്തിന് ലിറ്ററിന് വില. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ഇടനിലക്കാരും വർദ്ധിച്ചിട്ടുണ്ട്. നേരത്തേ സ്റ്റോക്ക് ചെയ്തിരുന്ന വിദേശ മദ്യത്തിന് മൂവായിരം മുതൽ മുകളിലേക്കാണ് വില. പട്ടാളക്കാരുടേതെന്ന വ്യാജേന വിദേശ മദ്യം വില്പന നടത്തുന്നവരും കുറവല്ല. ചില ബാറുകളുടെ ഒത്താശയോടെ വൻതോതിൽ മദ്യം പുറത്ത് നൽകിയാണ് ഇത്തരം വില്പന പൊടിപൊടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |