പേരാവൂർ: കൊവിഡ് രണ്ടാം ഘട്ട ലോക്ഡൗണിനോട് അനുബന്ധിച്ചുള്ള സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ കണിച്ചാർ ടൗണിന് സമീപം പ്രവർത്തിക്കുന്ന വാറ്റു കേന്ദ്രം പേരാവൂർ എക്‌സൈസ് കണ്ടെത്തി തകർത്തു. വാറ്റുകേന്ദ്രത്തിൽ നിന്ന് ചാരായ നിർമ്മാണത്തിനായി തയ്യാറാക്കിയ 75 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി. സംഭവത്തിൽ രണ്ടു പേർക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. കണിച്ചാർ സ്വദേശി നൂറ്റിക്കാട്ടിൽ എൻ. സേവ്യർ(36), കണിച്ചാർ ചന്ദമാങ്കുളം സ്വദേശി പെരിഞ്ചേപ്പാട്ട് മനു ബാലചന്ദ്രൻ(32) എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
കൊവിഡ് ലോക്ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മേഖലയിൽ ചാരായ വിൽപന ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രമാണ് കണ്ടെത്തിയത്. കണിച്ചാർ ടൗണിനോട് ചേർന്നുള്ള കൈത്തോടിന്റെ മറുകരയിൽ ഓടക്കാടുകൾക്കിടയിലാണ് വാറ്റകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ടൗണിന് തൊട്ടടുത്ത് അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രത്തിൽ, ഓറഞ്ച്, നീല, വെള്ള നിറങ്ങളിലുള്ള 25 ലിറ്റർ വീതം കൊള്ളുന്ന മൂന്നു പ്ലാസ്റ്റിക്ക് ജാറുകളിലായി സൂക്ഷിച്ചിരുന്ന 75 ലിറ്റർ വാഷ്, വെളുത്ത പ്ലാസ്റ്റിക് കന്നാസിൽ ശേഖരിച്ച അഞ്ചു ലിറ്റർ ചാരായം, ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങൾ തുടങ്ങിയവ കണ്ടെടുത്തു.
പ്രിവന്റീവ് ഓഫീസർ എം.പി. സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രവന്റീവ് ഓഫീസർ (ഗ്രേഡ്) ഇ.സി. ദിനേശൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, കെ.എ. മജീദ്, പി.എസ്. ശിവദാസൻ, എൻ.സി. വിഷ്ണു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |