കൊല്ലം: സുന്ദരിയായ പെൺകുട്ടി, ഉത്തരേന്ത്യൻ ചുവയുള്ള പേരുകൾ, ഒപ്പം സൗഹൃദ അഭ്യർത്ഥനയും. ആരുടെയും മനസൊന്ന് ഇളകും. സൗഹൃദം സ്വീകരിച്ചാൽ തൊട്ടുപിന്നാലെയെത്തും ഇൻബോക്സിൽ ഒരു 'ഹായ്', കൂടെ സൗഹൃദം ഉറപ്പിക്കുന്ന സന്ദേശങ്ങളും.
പിന്നീട് വീഡിയോ കോൾ വഴി അവരുടേതെന്ന് തോന്നിപ്പിക്കുന്ന നഗ്നവീഡിയോകൾ പ്രദർശിപ്പിക്കും. നിങ്ങളുടെ നഗ്നത പ്രദർശിപ്പിക്കാനും ആവശ്യപ്പെടും. വഴങ്ങിയാൽ വീഡിയോ റെക്കോഡ് ചെയ്ത് സ്ക്രീൻഷോട്ടുകൾ തിരികെ അയക്കും. പിന്നീട് സന്ദേശത്തിന്റെ സ്വഭാവം മാറും. ഭീഷണി, പണം ആവശ്യപ്പെടൽ തുടങ്ങിയ കാര്യങ്ങളിലേക്ക് കടക്കും. ഇൻബോക്സിലെ സന്ദേശത്തിലൂടെ വിശ്വാസ്യത നേടിയ ശേഷം വാട്സ് ആപ്പ് നമ്പർ കരസ്ഥമാക്കി തട്ടിപ്പ് നടത്തുന്നവരും സജീവമാണ്. മാനഹാനി ഭയന്ന് ആരും പുറത്ത് പറയാറില്ല. ഇത്തരം കേസുകൾ വർദ്ധിക്കുന്നതായും പൊലീസും സാക്ഷ്യപ്പെടുത്തുന്നു.
പിന്നിൽ ഉത്തരേന്ത്യൻ സംഘം
ഉത്തരേന്ത്യൻ സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാന സൈബർ സെൽ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ ആക്ടീവായ മിക്കവർക്കും ഇത്തരത്തിൽ സൗഹൃദ അഭ്യർത്ഥന നൽകിയിട്ടുണ്ട്. പരിചയം ഇല്ലാത്തവരുടെ സൗഹൃദ അഭ്യർത്ഥന നിരസിക്കുന്നതാണ് ഉത്തമമെന്ന് പൊലീസും മുന്നറിയിപ്പ് നൽകുന്നു.
ചതിയിൽ പെട്ടാൽ
ചതിയിൽപെട്ടാൽ ജീവിതം തകർന്നുവെന്ന് കരുതി തളരരുത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലോ വീടിനടുത്തുള്ള സ്റ്റേഷനുകളിലോ പരാതി നൽകാം.
ശ്രദ്ധിക്കേണ്ടവ
1. പരിചയമില്ലാത്ത സൗഹൃദ അഭ്യർത്ഥന നിരസിക്കുക
2. സമൂഹ മാദ്ധ്യമങ്ങളിൽ വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കരുത്
3. ബിസിനസ് പ്രമോഷന് മൊബൈൽ നമ്പർ ആവശ്യപ്പെട്ടാൽ നൽകരുത്
4. വ്യാജ പ്രൊഫൈലുകളിൽ ജാഗ്രത കാട്ടണം
5. പരിചയമില്ലാത്തവർ ഷെയർ ചെയ്യുന്ന ലിങ്കുകളിൽ പ്രവേശിക്കരുത്
6. ചതിയിൽപെട്ടാൽ മറച്ചുവയ്ക്കാതെ പൊലീസിൽ അറിയിക്കുക
''
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഫേസ്ബുക്കിലൂടെ വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ട്. ജാഗ്രത പാലിക്കണം.
സൈബർ സെൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |