തിരുവനന്തപുരം: അർദ്ധരാത്രി തെളിവെടുപ്പിനെത്തിച്ച മോഷണക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ മംഗലപുരം സ്വദേശി ഷെമീറാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി മംഗലപുരത്തെ വീട്ടിൽ തെളിവെടുപ്പിനെത്തിക്കുന്നതിനിടെയായിരുന്നു സംഭവം. ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഷെമീറുൾപ്പെടെയുള്ള നാലംഗ സംഘം പൊലീസിന്റെ പിടിയിലായത്.
മോഷണക്കുറ്റം സമ്മതിച്ച പ്രതിയെ കവർച്ചയ്ക്ക് ഉപയോഗിക്കുന്ന ടൂൾസ് കണ്ടെടുക്കാനായാണ് ഇന്നലെ അർദ്ധരാത്രിയോടെ മംഗലപുരത്തിന് സമീപത്തെ വീട്ടിലേക്ക് കൊണ്ടുവന്നത്. മോഷണക്കേസ് അന്വേഷണത്തിനായി നിയോഗിക്കപ്പെട്ട പ്രത്യേക സ്ക്വാഡിലെ പൊലീസുകാർ ഷെമീറിനെ ജീപ്പിൽ നിന്നിറക്കി വിലങ്ങഴിച്ച് വീട്ടിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിനെ വെട്ടിച്ച് ഷെമീർ ഇരുളിൽ ഓടി മറഞ്ഞത്. പിന്നാലെ ബഹളമുണ്ടാക്കി പൊലീസും ഇയാളെ പിന്തുടരാൻ ശ്രമിച്ചെങ്കിലും സ്ഥലപരിചയമില്ലാത്തതും ഇരുട്ടും തടസമായി.
മംഗലപുരം, കല്ലമ്പലം, കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് കൂടുതൽ പൊലീസെത്തി ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. രക്ഷപ്പെട്ട ഷെമീറിനെ കണ്ടെത്താനായി കുടുംബാംഗങ്ങളെയും നാട്ടിലെ ചില സുഹൃത്തുക്കളെയും കസ്റ്റഡിയിൽ കഴിയുന്ന മറ്റ് പ്രതികളെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷെമീറിന്റെ ഒളിത്താവളങ്ങളെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഷെമീറിനെ കണ്ടെത്താൻ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദേശാനുസരണം പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |