കണ്ണൂർ: ഇരിട്ടി നഗരസഭാ പരിധിയിലെ ഒരു കോളനിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. സംഭവത്തിലെ പ്രതി പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാവായതുകൊണ്ട് പൊലീസിനുമേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും കേസ് ഒതുക്കിതീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പിതാവ് ആരോപിച്ചു. ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയാണ് നേതാവിന്റെ നിരന്തരമായ പീഡനത്തിന് ഇരയായത്.
പരാതിയിൽ കഴമ്പുണ്ടെന്നും എന്നാൽ ഇരയായ കുട്ടി ഒന്നും തുറന്നുപറയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കി കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നും ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം പറഞ്ഞു. കേസിൽ പ്രതിയായ പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ പ്രതി നിധിൻ ഒളിവിലാണ്. രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ട് പ്രതി പിടിയിലാകില്ല എന്ന ഭയമുണ്ടെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.
വീടുമായി നല്ല അടുപ്പമുള്ളയാളായ പ്രതി സ്കൂളിൽ കൊണ്ടുപോയാണ് ഉപദ്രവിച്ചത്. പ്രതി ഒളിവിലെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.അയൽവാസിയായ വി.കെ. നിധിൻ സ്കൂൾ കെട്ടിടത്തിൽ കൊണ്ടുപോയി പതിന്നാലുകാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി. ഈ മാസം ഇരുപതിനാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. വീടിന് പിന്നിലെ തോട്ടിൽ നിന്ന് തുണി കഴുകി മടങ്ങുകയായിരുന്ന പെൺകുട്ടിയെ തൊട്ടടുത്ത സ്കൂൾ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. കൂട്ടിയെ പീഡിപ്പിച്ച് ശേഷം മടങ്ങിപ്പോയ ഇയാളെ പ്രദേശവാസിയാണ് കണ്ടത്. വിവരം പെൺകുട്ടിയുടെ അച്ഛനെ ഇയാൾ അറിയിക്കുകയായിരുന്നു.
കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്. പിതാവിന്റെ പരാതിയിൽ പോക്സോ, എസ്.സി.-എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം എന്നിവ ചേർത്ത് പൊലീസ് കേസെടുത്തു. മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. നിധിൻ കൊല്ലത്ത് ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പൊലീസിന് സൂചന ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |