തൃശൂർ: രണ്ടാംഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ജില്ലയിൽ എക്‌സൈസ് നടത്തിയത് വൻ വ്യാജവാറ്റ് വേട്ട. ഇതു വരെ പിടിച്ചെടുത്തത് നശിപ്പിച്ചത് 8970 ലിറ്റർ വാഷ്. ഇതുമായി ബന്ധപ്പെട്ട് 61 അബ്കാരി കേസുകളും എടുത്തിട്ടുണ്ട് . 17 ദിവസത്തിനിടെ 14 മയക്കുമരുന്നു കേസുകളിലായി രണ്ടു വാഹനങ്ങളും 120 ലിറ്റർ ചാരായവും 404 ലിറ്റർ അരിഷ്ടവും പിടിച്ചെടുത്തു. ലോക്ക്ഡൗണിൽ മദ്യഷോപ്പുകൾ അടച്ചിട്ടതോടെയാണു ചാരായം വാറ്റ് മലയോര മേഖലകളിലടക്കം ഊർജ്ജിതമായത്. വീടുകൾ കേന്ദ്രീകരിച്ചുള്ള ചാരായം വാറ്റും സജീവമായെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് മദ്യം കടത്തിയ ലോറിയും മൂന്നു കാറുകളും ഓട്ടോയും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 570 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. ജില്ലാ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ പലയിടങ്ങളിൽ റെയ്ഡുകൾ ഏകോപിപ്പിച്ചത്. തീരദേശം, കിഴക്കൻ, വടക്കൻ മേഖലകളാക്കി തിരിച്ചാണ് റെയ്ഡുകൾ നടത്തിയത്. പീച്ചി, ചാലക്കുടി, മാന്ദാമംഗലം എന്നിവിടങ്ങളിലും വ്യാപക റെയ്ഡുകൾ നടത്തി. ചാലക്കുടിയിൽ മാത്രം 2500 ലിറ്ററോളം വാഷ് നശിപ്പിച്ചു. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകൾ കേന്ദ്രീകരിച്ചും പുഴയോരങ്ങളിലുമാണ് വ്യാപകമായ ചാരായം വാറ്റ്. ഡ്രോൺ അടക്കം ഉപയോഗിച്ചാണ് വാറ്റുകേന്ദ്രങ്ങൾ കണ്ടെത്തുന്നത്. കള്ളുഷാപ്പുകൾ ഒഴികെയുള്ള മദ്യശാലകൾ അടച്ചതോടെയാണ് വാജ്യവാറ്റ് ശക്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |