തിരുവനന്തപുരം : ക്ഷേമനിധി ബോർഡ് ജീവനക്കാരിയെയും എട്ടുവയസുകാരിയായ മകളെയും വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാണിയൻവിളാകം വീട്ടിൽ സിന്ധു(34), മകൾ ദേവയാനി(8) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരമണിയോടെ ഇരുവരെയും വീട്ടിൽ കാണാത്തതിനെ തുടർന്ന് സിന്ധുവിന്റെ അമ്മ അയൽവാസികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരത്തെ ക്ഷേമനിധി ഓഫീസിലെ ക്ളർക്കാണ് സിന്ധു. സിന്ധുവിന്റെ ഭർത്താവ് പ്രവീൺ ഇക്കഴിഞ്ഞ മാർച്ച് 31ന് ഇവരുടെ വീടിന് സമീപത്തായി ഇവരുടെ പേരിലുള്ള സ്ഥലത്തെ കിണറ്റിൽ ചാടി ജീവനൊടുക്കിയിരുന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരനായിരുന്ന പ്രവീൺ ആറ്റിങ്ങൽ വഞ്ചിയൂരിൽ മെഡിക്കൽ ഷോപ്പ് ആരംഭിച്ചതിന് ശേഷമുണ്ടായ സമ്പത്തിക ബാദ്ധ്യതകളെ തുടർന്നാണ് ആത്മഹത്യചെയ്തതെന്നാണ് വിവരം. പ്രവീണിന്റെ മരണവും സാമ്പത്തിക ബാദ്ധ്യതകളും സിന്ധുവിനെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു. പ്രവീണിന്റെ വേർപാടിനൊപ്പം കടബാദ്ധ്യതകൾ പരിഹരിക്കാൻ കഴിയാത്തതിന്റെ മനോവിഷമവും കാരണം സിന്ധു മകളുമായി കിണറ്റിൽചാടിയതാകാമെന്നാണ് കരുതുന്നത്. കടയ്ക്കാവൂർ പൊലീസും വർക്കലയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി ചിറയിൻകീഴ് ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാകുറിപ്പോ മറ്റ് തെളിവുകളോ ഉണ്ടോയെന്ന് കണ്ടെത്താൻ സിന്ധുവിന്റെ റൂമിലും വീട്ടിലും പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. ഓഫീസിലെ സഹപ്രവർത്തകർ, അയൽവാസികൾ , ബന്ധുക്കൾ എന്നിവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |