ചിറയിൻകീഴ്: മുടപുരം തെങ്ങുംവിള ഏലായ്ക്ക് സമീപം യുവാവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. ഒന്നാം പ്രതിയായ കിഴുവിലം കൊച്ചാലുംമൂട് കുറക്കട ശ്രീനന്ദനം വീട്ടിൽ ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന അഭിജിത്ത് (21), രണ്ടാം പ്രതിയായ കൊച്ചാലുംമൂട് എസ്.എസ്.എം സ്കൂളിന് സമീപം സജിതാ ഭവനിൽ ജിത്തു എന്ന് വിളിക്കുന്ന സിനേഷ് (22), അഞ്ചാം പ്രതിയായ കല്ലുവാതുക്കൽ വട്ടക്കുഴിക്കകം നടയ്ക്കൽ സുധീഷ് ഭവനിൽ ജി.കെ എന്നുവിളിക്കുന്ന സുധീഷ് (21), ഏഴാം പ്രതിയായ വിലവൂർക്കോണം ചരുവിള പുത്തൻ വീട്ടിൽ സ്നേഹൻ (21) എന്നിവരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് തെക്കേ അരയതുരുത്തി ലക്ഷംവീട് കോളനിയിൽ അജിത്ത് ( 26) ആണ് കൊല്ലപ്പെട്ടത്. വെട്ടിയും കുത്തിയും തലയിലും കാലിലും ദേഹത്തുമെല്ലാം ആഴത്തിൽ പരിക്കേൽപ്പിച്ചാണ് കൊല നടത്തിയതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മുടപുരം ചേമ്പുംമൂല നെൽപ്പാടങ്ങൾക്ക് നടുവിലുള്ള മുക്കോണി തോടിന്റെ നടവരമ്പിലാണ് മൃതദേഹം നാട്ടുകാർ കണ്ടത്.
ഒന്നാം പ്രതിയായ അഭിജിത്തിന് കൊല്ലപ്പെട്ട അജിത്തിനോട് ഉണ്ടായിരുന്ന മുൻ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. അജിത്തിനെ അഭിജിത്ത് സംഭവസ്ഥലത്ത് കൂട്ടി കൊണ്ടു വരികയും അവിടെയുണ്ടായിരുന്ന മറ്റ് പ്രതികളും അഭിജിത്തും അജിത്തുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന മാരകായുധങ്ങൾ ഉപയോഗിച്ച് പ്രതികൾ അജിത്തിനെ കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് ഒളിവിൽ പോയ പ്രതികളെക്കുറിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഹരി സി.എസിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ് കുമാർ സി.ആർ, എസ്.ഐ നൗഫൽ.എ, എ.എസ്.ഐ മാരായ സജു, ഷജീർ, പൊലീസുകാരായ ഹാരിത്ത്, ശരത് കുമാർ, അരുൺകുമാർ, ഷാഡോ ടീമംഗങ്ങളായ ദിലീപ് ഖാൻ, ഫിറോസ്, ബിജു, ബിജു ഹഖ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |