തിരുവനന്തപുരം: വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട ഡബ്ബിംഗ് ആർട്ടിസ്റ്റായ യുവതിയുടെയും യുവാവായ സുഹൃത്തിന്റെയും മരണത്തിൽ ദുരൂഹത ഏറുന്നു. പാങ്ങപ്പാറ കൈരളി നഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന വഞ്ചിയൂർ സ്വദേശി സുനിൽ (45), ചേർത്തല സ്വദേശിനി റൂബി ബാബു(35) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇരുവരും ആത്മഹത്യ ചെയ്തതാണോ, റൂബിയെ കൊലപ്പെടുത്തിയ ശേഷം ബാബു തൂങ്ങി മരിക്കുകയായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
റൂബി തൂങ്ങിമരിച്ചെന്നും താനും മരിക്കുകയാണെന്നും സുനിൽ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചുപറയുകയായിരുന്നു. സുഹൃത്ത് ഉടൻ തന്നെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ വീടിന്റെ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു.അകത്തു കടന്ന് നോക്കുമ്പോൾ റൂബി ബാബുവിന്റെ മൃതദേഹം താഴത്തെ നിലയിലെ കിടപ്പുമുറിയിലെ കട്ടിലിലും സുനിലിനെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. റൂബിയുടെ കഴുത്തിലെ കയർ അറുത്തു മാറ്റിയിരുന്നു. ഇവർ ഭാര്യാഭർത്താക്കന്മാരെപ്പോലെ കഴിഞ്ഞുവരികയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. റൂബി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് സുനിലും ജീവനൊടുക്കാൻ ഇടയായതെന്നാണ് കരുതുന്നത്. വീട്ടിനുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പോ കാര്യങ്ങളോ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. വീട്ടിനുള്ളിൽ വിശദമായ പരിശോധന നടത്തുമെന്നും ഇരുവരുടെയും ഫോൺകോളുകളും മറ്റ് ബന്ധങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |