കോട്ടയം: കൊവിഡ് വ്യാപനത്തെ തുടർന്ന് ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടിയതും കള്ളവാറ്റ് വ്യാപകമാവുകയും ചെയ്തതോടെ പരിശോധന നടത്തുന്ന എക്സൈസും പൊലീസും ഓടിത്തളരുന്നു. നേരത്തെ ഇടുക്കി ജില്ലയുടെ വനമേഖലകളിലായിരുന്നു ചാരായ വാറ്റ് നടന്നിരുന്നതെങ്കിൽ ഇപ്പോൾ അത് എല്ലായിടത്തേക്കും വ്യാപിച്ചു. ലോക്ക് ഡൗൺ ആയതോടെ വീടുകളിൽ ചാരായവാറ്റ് തുടങ്ങിയതോടെ എക്സൈസ് കൂടുതൽ ബുദ്ധിമുട്ടിലായി. വീടുകളിൽ റെയ്ഡ് നടത്താനുള്ള സാങ്കേതിക തടസമാണ് എക്സൈസിനെ കുഴയ്ക്കുന്നത്. ചാരായം വാറ്റി വില്പന നടത്തുന്നവരെയാണ് പ്രധാനമായും എക്സൈസ് പിടികൂടുന്നത്. ആവശ്യത്തിനുള്ള ചാരായം പ്രഷർ കുക്കറിൽ വാറ്റിയെടുത്ത് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി.
കടുത്തുരുത്തി കാട്ടാമ്പാക്കിൽ ഇന്നലെ നടത്തിയ റെയ്ഡിൽ രണ്ടുപേരെ എക്സൈസ് പിടികൂടി. കാട്ടാമ്പാക്ക് ഇല്ലിച്ചുവട് ഭാഗത്ത് നടത്തിയ രണ്ട് റെയ്ഡുകളിലായി രണ്ട് ലിറ്റർ ചാരായവും, 80 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നിൽ ഇരുവരുമാണെന്ന് കണ്ടെത്തിയാണ് കേസെടുത്തത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇവരിൽ നിന്നും പ്രഷർകുക്കറുകൾ, ഗ്യാസ് സ്റ്റൗ, ഗ്യാസ് കുറ്റി, കന്നാസുകൾ എന്നിവ പിടിച്ചെടുത്തു. ചങ്ങനാശേരിയിൽ വീടിന്റെ മുകൾ നിലയിലെ ബാത്ത്റൂമിൽ സൂക്ഷിച്ചിരുന്ന 308 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും ഇന്നലെ എക്സൈസ് സംഘം പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രവീണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മീൻചന്തയ്ക്ക് സമീപത്തുള്ള മാവേലി തയ്യിൽ വീട്ടിൽ ഡോമിനിക്ക് ജോസഫിന്റെ (തയ്യിൽ തങ്കച്ചൻ 69) വീട്ടിൽ നിന്നാണ് കോടയും ചാരായവും പിടിച്ചെടുത്തത്. ജില്ലയുടെ കിഴക്കൻ മേഖലയായ മുണ്ടക്കയത്ത് വ്യാപസായികാടിസ്ഥാനത്തിലാണ് വാറ്റ് നടക്കുന്നത്. പല പ്രാവശ്യമായ പന്ത്രണ്ടോളം പേരെയാണ് ഈ ഭാഗത്ത് എക്സൈസ് പിടികൂടിയത്. 25 ലിറ്ററിലധികം ചാരായവും 350 ലിററർ കോടയും പിടിച്ചെടുത്തിരുന്നു. മുണ്ടക്കയം, പെരുവന്താനം, കോരുത്തോട്, കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലാണ് ചാരായ വാറ്റ് വൻതോതിൽ നടക്കുന്നത്. ചാരായം വില്ക്കുവാനും കച്ചവടക്കാർ തമ്മിൽ ഈ പ്രദേശങ്ങളിൽ മത്സരമാണ്. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്, വല്യേന്ത, ഞർക്കാട്, പറത്താനം, വല്ലീറ്റ, കാവാലി ഭാഗങ്ങളിൽ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നു. വാറ്റിന്റെ കേന്ദ്രമായിരുന്ന കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഇടവേളയ്ക്കു ശേഷം വ്യാജ വാറ്റുകാരുടെ കേന്ദ്രമായി വീണ്ടുംമാറി. ഈറ്റപനം കുഴി, പന്നി വെട്ടുംപാറ, ചൂരക്കയം തോട്, വയലുങ്കൽ തോട്, ചെന്നപ്പാറ കൊക്ക ഭാഗം, പനക്കച്ചിറ ,അഞ്ഞൂറ്റിനാല് എന്നിവിടങ്ങളിലും വാറ്റു സംഘങ്ങൾ പ്രവർത്തിയ്ക്കുന്നുണ്ട്. മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയൽ, പുലികുന്ന്, വട്ടക്കാവ്' ചെറുമല , ഇഞ്ചിയാനി, കൊക്കയാർ പഞ്ചായത്തിലെ മേലോരം, അഴങ്ങാട്, കനകപുരം, ഏന്തയാർ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലും വാറ്റുചാരായ വിൽപന സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |