തൊടുപുഴ: ജില്ലയിൽ ഒരു മാസത്തിനിടെ എക്സൈസ് പിടികൂടി നശിപ്പിച്ചത് 10,869 ലിറ്റർ കോട. ലോക്ക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മേയ് നാല് മുതൽ 28 വരെ ജില്ലയിൽ എക്സൈസ് നടത്തിയ പരിശോധനകളിലാണ് ഇത്രയുമധികം കോട പിടികൂടി നശിപ്പിച്ചത്. ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചാണ് കൂടുതൽ വ്യാജമദ്യ നിർമാണം. ഉടുമ്പൻചോല, ദേവികുളം, മറയൂർ, കട്ടപ്പന എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. 85 ലിറ്റർ ചാരായും വിവിധ ഇടങ്ങളിലെ പരിശോധനകളിൽ പിടിച്ചെടുത്തിട്ടുണ്ട്. കാടിനുള്ളിലും കനാലുകളിലും വലിയ ബാരലുകളിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. 67 ലിറ്റർ വിദേശ മദ്യം, ഒന്നരക്കിലോ കഞ്ചാവ്, 232 കഞ്ചാവ് ചെടികൾ എന്നിവയും പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തു.അനധികൃത മദ്യവിൽപനയും ചാരായ വാറ്റും തടയാൻ എക്സൈസ് പരിശോധനകൾ ശക്തമാക്കിയതോടെ ജില്ലയിൽ അബ്കാരി കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. 78 അബ്കാരി കേസുകളാണ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്തത്. ഈ കേസുകളിൽ ആകെ 53 പ്രതികളാണുള്ളത്. കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് 10 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് വിദേശമദ്യ വിൽപനശാലകളും കള്ളുഷാപ്പുകളും ഉൾപ്പെടെ അടഞ്ഞുകിടന്നതിനാൽ അതീവ ജാഗ്രതയിലായിരുന്നു എക്സൈസ്. നാളെ മുതൽ കള്ളുഷാപ്പുകളിൽ നിന്ന് പാഴ്സൽ നൽകുന്നതിന് അനുമതിയുണ്ട്. തമിഴ്നാട് അതിർത്തി അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ അവിടെ നിന്ന് ഒന്നും കടത്തിക്കൊണ്ടുവരുന്നില്ലെന്നാണ് എക്സൈസിന്റെ നിഗമനം. എന്നാൽ അതിർത്തി മേഖലയിലും ഹൈറേഞ്ചിലെ ചില വന മേഖലകളും കേന്ദ്രീകരിച്ച് വാറ്റ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വനാതിർത്തികളിലെ ഇടവഴികൾ കടത്തിന് ഉപയോഗിക്കുന്നതായും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |