കൊല്ലം: കൊവിഡ് കാലത്ത് ബാറുകൾക്കും ബിവറേജസ് ഔട്ട്ലെറ്റുകൾക്കും പൂട്ടുവീണതോടെ വ്യാജ അരിഷ്ടത്തിന് വൻ ഡിമാന്റ്. പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലുമുള്ള വൈദ്യശാലകളിലും ആയുർവേദ ഔഷധ വില്പന ശാലകളിലും തിരക്കേറി. വൈദ്യശാലകളിലാണ് വീര്യം കൂടിയ വ്യാജ അരിഷ്ടം വ്യാപകമായി വിൽക്കുന്നത്. വീര്യംകൂട്ടുന്ന പലവിധ സാധനങ്ങൾ ഉപയോഗിച്ച് വ്യാജ അരിഷ്ടമുണ്ടാക്കി പലരും വില്പന തകർക്കുകയാണ്. ലഹരിയുടെ സുഖം തേടുന്നവർക്ക് മറ്റു മാർഗമില്ലാതെ ഈ അരിഷ്ടത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ലഹരി കൂടുന്നത് അനുസരിച്ച് വിലയും കൂടുതലാണ്. വിപ്ളവാരിഷ്ടമെന്ന പേരിലാണ് മുമ്പ് ലഹരി അരിഷ്ടം അറിയപ്പെട്ടിരുന്നത്. ഇപ്പോൾ പലവിധ പേരുകൾ നൽകി വില്പന നടക്കുമ്പോഴും എക്സൈസിനും പൊലീസിനും കണ്ട ഭാവമില്ല. വല്ലപ്പോഴും മാത്രമാണ് അരിഷ്ട വില്പനക്കാരെ പിടികൂടുന്നത്. നിസാര വകുപ്പ് ചുമത്തി ഇവരെ ജാമ്യത്തിൽ വിട്ടയക്കുന്നതോടെ വർദ്ധിത ഊർജ്ജത്തോടെ വ്യാജ അരിഷ്ടം നിർമ്മിച്ച് വില്പന തുടരുകയും ചെയ്യും.
ലഹരിയെത്തിക്കാൻ കമ്പനികളും
വൈദ്യശാല, ആയുർവേദ മരുന്ന് വില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ലഹരി അരിഷ്ടം എത്തിച്ചു നൽകുന്ന കമ്പനികളും സജീവമായിട്ടുണ്ട്. സാധാരണ നിലയിൽ സഹസ്രയോഗ വിധിപ്രകാരം അരിഷ്ടം നിർമ്മിക്കുന്നതിന് എഴുപത് ഇനം അങ്ങാടിമരുന്ന് വേണമെന്നാണ് പാരമ്പര്യ വൈദ്യൻമാർ പറയുന്നത്. എന്നാൽ പുകയില ഉത്പന്നങ്ങളും പാൻമസാലയിൽ ചേരുന്ന രഹസ്യ കെമിക്കലുകളും ഉറക്ക ഗുളികകളുമൊക്കെയായി കൃത്രിമ ലഹരി വസ്തുക്കൾ ചേർത്താണ് വ്യാജ അരിഷ്ടം നിർമ്മിക്കുന്നത്. ഈ അരിഷ്ടം ശരീരത്തിന് വലിയരീതിയിൽ ദോഷമുണ്ടാക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. അരിഷ്ടം സാധാരണ നിലയിൽ ദോഷമുണ്ടാക്കുന്നവയല്ല. എന്നാൽ ലഹരി വർദ്ധിക്കാൻ ചേർക്കുന്ന കൃത്രിമ സാധനങ്ങളാണ് അപകടകാരി. സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് മാരക രോഗമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കുറഞ്ഞ ചെലവിൽ കൂടുതൽ കിക്ക് ലഭിക്കുന്ന അരിഷ്ടം ഇപ്പോൾ മദ്യപാനികൾക്ക് വലിയ ആകർഷണമായിട്ടുണ്ട്. മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ ഈ വ്യാജ അരിഷ്ടത്തിന് കൂടുതൽ ഡിമാന്റുമായി. മാത്രമല്ല, പാരമ്പര്യ വൈദ്യന്മാർക്കും വൈദ്യശാലകൾക്കും ഇത്തരക്കാൾ ഉണ്ടാക്കുന്ന ചീത്തപ്പേരും ചെറുതല്ല.
58 കുപ്പി വ്യാജ അരിഷ്ടം പിടികൂടി
വിദേശമദ്യ വിൽപ്പന താൽക്കാലികമായി നിറുത്തിയതിനെ തുടർന്ന് മെഡിക്കൽ സ്റ്റോറിന്റെ മറവിൽ അനധികൃതമായി വിൽക്കാൻ സൂക്ഷിച്ചിരുന്ന 58 കുപ്പി വ്യാജ അരിഷ്ടം തെന്മല പൊലീസ് പിടികൂടി. രണ്ട് പേർക്കെതിരെ കേസ് എടുത്തു. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി ജംഗ്ഷനിലെ ശിവ മെഡിക്കൽ സ്റ്റോർ ഉടമ രാജിനി, ഭർത്താവ് സുരേഷ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ഒരു വർഷമായി മെഡിക്കൽ സ്റ്റോറിൽ ലഹരി ചേർത്ത വ്യാജ അരിഷ്ടം വിൽക്കുകയായിരുന്നു. മദ്യശാലകൾ അടയ്ക്കുകയും മദ്യപാനികളുടെ തിരക്ക് വർദ്ധിച്ചതോടെയുമാണ് നാട്ടുകാർ തെന്മല പൊലീസിൽ പരാതി നൽകിയത്. തുടർന്ന് തെന്മല സി.ഐ.റിച്ചാർഡ് വർഗീസ്, എസ്.ഐ.ഡി.ജെ.ശാലു എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം നടത്തിയ പരിശോധനയിലാണ് ലഹരി പകർന്ന വ്യാജ അരിഷ്ടം പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |