പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തേക്കും
തൃശൂർ : കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിൽ ബി.ജെ.പി നേതാക്കളുടെ നൽകിയ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാതെ ക്രൈംബ്രാഞ്ച്. പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്ത ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറി എം.ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് കുമാർ, പരാതിക്കാരിൽ ഒരാളായ കോഴിക്കോട് സ്വദേശി ധർമ്മരാജൻ എന്നിവരുടെ മൊഴികളിൽ ഏറെ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചനകൾ.
ധർമ്മരാജനെ നിരന്തരം ഫോണിൽ വിളിച്ചത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ മൊഴി. എന്നാൽ ധർമ്മരാജന് സംഘർന ചുമതലകൾ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ തിരഞ്ഞെടുപ്പ് സാമഗ്രികളുമായല്ല ധർമരാജൻ തൃശൂരിൽ എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ദിവസം ബി.ജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
കുഴൽപ്പണവുമായി ഇരുവർക്കും ബന്ധമുണ്ടെന്ന ധർമ്മരാജന്റെ മൊഴി നിർണായകമാണ്. കേസിൽ കൂടുതൽ കുരുക്കിലേക്കാണ് ബി.ജി.പി നീങ്ങുന്നത്. അടുത്ത ദിവസങ്ങളിൽ ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള സാദ്ധ്യതകളാണ് കാണുന്നത്. മൂന്നര കോടി രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിൽ പ്രതികൾ ലഭിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്വർണമടക്കം 1.26 കോടി രൂപ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്നും പ്രതികളുടെയും അവരുടെ സുഹൃത്തുക്കളുടെയും വീടുകളിലും പരിസരങ്ങളിലും പരിശോധന തുടരുകയാണ്.
ഇതിനിടെ ബി.ജെ.പി ജില്ലാ ട്രഷറർ സുജയ് സേനന്റെ സുഹൃത്ത് പ്രശാന്തിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. പണം തട്ടിയെടുത്തതിൽ ബി.ജെ.പി നേതാക്കൾക്ക് പങ്കുണ്ടോയെന്നും പണത്തിന്റെ ഉറവിടവും എന്ത് ആവശ്യത്തിലേക്കാണ് കൊണ്ട് പോയതെന്നത് സംബന്ധിച്ച അന്വേഷണമാണ് നടക്കുന്നത്. കുഴൽപ്പണ തട്ടിപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി ഒരോ ദിവസം ചെല്ലുതോറും പ്രതിസന്ധിയിലാക്കുകയാണ്. ഇതിനിടയിൽ ഇതിനെ ചൊല്ലി പാർട്ടി ഉടലെുത്തിരിക്കുന്ന ഗ്രൂപ്പ് പോരും പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.
ഇതിനൊടകം ബി.ജെ.പി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം.ഗണേശൻ, ഓഫീസ്,സെക്രട്ടറി ഗിരീഷ് കുമാർ,മേഖല സെക്രട്ടറി കാശിനാഥൻ, ജില്ലാ നേതാക്കാളായ കെ.ആർ.ഹരി, സുജയ് സേനൻ, തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ് എന്നിവരെയാണ് ഇതിനൊടകം ചോദ്യം ചെയ്തിരിക്കുന്നത്. ഇനി കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനുള്ള സാദ്ധ്യതയും തെളിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |