പ്രതിക്കായി തിരച്ചിൽ, കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
തിരുവനന്തപുരം : വാമനപുരത്ത് വാടകവീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റും കള്ളനോട്ട് ഇടപാടും നടത്തിവന്ന കേസിലെ പ്രതി ഇർഷാദിനായി എക്സൈസും പൊലീസും തിരച്ചിൽ ശക്തമാക്കി. നിരവധി ക്രിമിനൽകേസുകളിലും അബ്കാരി, വനം കൊള്ളകേസുകളിലും പ്രതിയായ ഇയാൾ പാലോട് പൊലീസിന് കൈമാറിയ കള്ളനോട്ട് കേസിലും പ്രതിയാണ്. കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തശേഷം കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് പാലോട് പൊലീസ് പറഞ്ഞു. 1,61,500 രൂപയുടെ കള്ളനോട്ടും കോടയും ചാരായവുമാണ് മടത്തറയിലെ വാടകവീട്ടിൽ നിന്ന് എക്സൈസ് കണ്ടെത്തിയത്.
മടത്തറയിൽ ജെ.സി.ബി. തൊഴിലാളികൾക്ക് താമസിക്കാനെന്ന പേരിലാണ് ഇർഷാദ് വീട് വാടകയ്ക്കെടുത്തത്. ഇവിടം കേന്ദ്രീകരിച്ച് വാറ്റും വിൽപ്പനയും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം പരിശോധനയ്ക്കെത്തുന്നത് കണ്ടാണ് ഇർഷാദ് ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടത്.
വീടിനുസമീപത്തുണ്ടായിരുന്ന കാറിൽനിന്നാണ് കള്ളനോട്ട് കണ്ടെടുത്തത്. കാറിന്റെ ഗിയർ ലിവറിന് മുൻവശത്തെ രഹസ്യ അറയിലാണ് 500 രൂപയുടെ 323 വ്യാജ കറൻസി സൂക്ഷിച്ചിരുന്നത്.
മടത്തറ കേന്ദ്രീകരിച്ച് ചാരായം വാറ്റി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിൽപ്പന നടത്തുന്നതായി വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ചാരായവും കോടയും പിടിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. എക്സൈസ് ഷാഡോ സംഘം ഒരാഴ്ച നടത്തിയ നിരീക്ഷണത്തിനുശേഷമായിരുന്നു തിരച്ചിൽ.
സംഭവത്തിന് പിന്നിൽ വൻ കള്ളനോട്ട് സംഘവും മദ്യമാഫിയയും ബന്ധപ്പെട്ടിട്ടുണ്ടാകാമെന്നതാണ് പൊലീസും എക്സൈസും സംശയിക്കുന്നത്. വ്യാജമദ്യ മാഫിയയിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും ആരംഭിച്ചു.
എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം പ്രിവന്റീവ് ഓഫീസർമാരായ മനോജ്കുമാർ, ഷാജി, പി.ഡി.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ്കുമാർ, അനിരുദ്ധൻ, അൻസർ, വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |