കിഴക്കമ്പലം: ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന സംഘത്തിൽപ്പെട്ട പാലക്കാട് കണ്ണാടി മണ്ണത്തുകുളം കമലവിലാസത്തിൽ പ്രദീപ് (23), കരിമുഗൾ മുല്ലശ്ശേരി കിരൺ (19), സഹോദരൻ അരുൺ (23) എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രദീപും കിരണും കഴിഞ്ഞ ഏപ്രിലിൽ പട്ടിമറ്റം പുന്നോർക്കോട് ഭാഗത്ത് നടന്നു പോവുകയായിരുന്ന വയോധികയുടെ സ്വർണമാലയും പഴങ്ങനാടുള്ള നഴ്‌സറിയിൽ ചെടി വാങ്ങാനെന്ന വ്യാജേനയെത്തി കടയിൽ നിന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന മാലയും പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞിരുന്നു. മോഷ്ടിച്ച സ്വർണം തലയോലപ്പറമ്പിലെ ജുവലറിയിൽ അരുൺ വില്പന നടത്തിയത് പൊലീസ് കണ്ടെടുത്തു. പണം ആർഭാട ജീവിതത്തിനും ലഹരിമരുന്ന് ഉപയോഗത്തിനുമാണ് ചെലവഴിച്ചിരുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പട്ടിമറ്റം, ഉദയംപേരൂർ എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയത്.
കിരൺ, അരുൺ എന്നിവർക്ക് ഇൻഫോപാർക്ക്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ മോഷണകേസും കഞ്ചാവ് കേസുമുണ്ട്. പ്രദിപിന് പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. പെരുമ്പാവൂർ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ്, കുന്നത്തുനാട് ഇൻസ്‌പെക്ടർ സി.ബിനുകുമാർ, സബ് ഇൻസ്‌പെക്ടർമാരായ ലെബിമോൻ, എബി ജോർജ്ജ്, എ.എസ്.ഐ നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൾമനാഫ്, അജിഷ്, അഫ്‌സൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |