രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ നിലവിൽവരികയും ക്ളാസുകൾ ഓൺലൈനാകുകയും ചെയ്തതോടെ ഇത് മുതലാക്കി കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. പഠനത്തിന്റെ പേരിൽ മൊബൈൽ ഫോണും കമ്പ്യൂട്ടറും കുട്ടികൾ യഥേഷ്ടം കൈകാര്യം ചെയ്യുന്നത് മനസിലാക്കിയാണ് സൈബർ കുറ്റവാളികൾ ഇവരെ ചതിക്കുഴിയിലാൻ വലകൾ വിരിക്കുന്നത്. ഓൺലൈൻ പഠനത്തിലേർപ്പെട്ടിരിക്കുന്ന അഞ്ചാം ക്ളാസ് മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികളിൽ 80 ശതമാനവും സമൂഹമാദ്ധ്യമങ്ങളിൽ അക്കൗണ്ടുള്ളവരാണ്. ഗൂഗിളോ ക്രോമോ വഴിയുള്ള ജി മെയിൽ വിലാസം വഴിയാണ് ഫേസ് ബുക്ക്, വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ തുറക്കുന്നത്. ഓൺലൈൻ പഠനത്തിന് വീട്ടിൽ ടിവിയില്ലാത്ത കുട്ടികൾ എവിടെ നിന്നെങ്കിലും വാങ്ങിയതോ ആരെങ്കിൽ സംഭാവന ചെയ്തതോ ആയ പഴയ കമ്പ്യൂട്ടർ, മൊബൈൽഫോണുകൾ എന്നിവ വഴിയാണ് ക്ളാസുകളിൽ പങ്കെടുക്കുന്നത്. ക്ളാസിൽ പങ്കെടുക്കാനായി ഉപയോഗിക്കുന്ന ഇന്റർനെറ്റ് നമ്പർ മറ്റാരെങ്കിലും വഴിവിട്ട നിലയിൽ ഉപയോഗിച്ചിരുന്നതാണെങ്കിൽ അവർ ഉപയോഗിച്ചിരുന്ന സൈറ്റുകളിൽ നിന്ന് പലവിധത്തിലുള്ള നോട്ടിഫിക്കേഷനുകളും ഓൺലൈൻ ക്ലാസിനിടെ കുട്ടികളുടെ അക്കൗണ്ടിലെത്തും. അറിഞ്ഞോ അറിയാതെയോ കുട്ടികൾ ഇത്തരം നോട്ടിഫിക്കേഷനുകൾ പരിശോധിക്കാനും സൈറ്റുകളിൽ കയറാനും ശ്രമിച്ചാൽ അവർ അറിയാതെ ചതിക്കുഴികളിൽ അകപ്പെടും.
ഓൺലൈൻ ക്ളാസിനിടെ ചില സ്ഥലങ്ങളിൽ അശ്ളീല വീഡിയോകളും ഇമേജുകളും പ്രത്യക്ഷപ്പെട്ട സംഭവങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയത്. ഓൺലൈൻ ക്ളാസുകൾ നടക്കുന്ന സൈറ്റുകൾ ഹാക്ക് ചെയ്യാതിരിക്കാനും മറ്റ് വിധത്തിൽ ദുരുപയോഗം ചെയ്യാതിരിക്കാനും സൈബർ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ടീനേജുകാരായ ചില ആൺകുട്ടികളും പെൺകുട്ടികളും പ്രായത്തിന്റെ കൗതുകത്തിൽ ഇത്തരം സൈറ്റുകളിൽ പരതുകയും വീഡിയോകളും ഫോട്ടോകളും ഡൗൺലോഡ് ചെയ്യുകയും അവ ഷെയർ ചെയ്യുകയും ചെയ്യാറുണ്ട്. പോൺ വീഡിയോ സൈറ്റുകൾ സന്ദർശിക്കുന്നവരെയും അശ്ലീല വീഡിയോ ഷെയർ ചെയ്യുന്നവരെയും നിരീക്ഷിക്കാൻ തിരുവനന്തപുരം എസ്.എ.പി ക്യാമ്പ് കേന്ദ്രീകരിച്ച് പ്രത്യേക കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്.
നിരീക്ഷണം ഐ.ബിയുടെ സഹായത്തോടെ
ചൈൽഡ് പോണോഗ്രഫി പോലുള്ള കുറ്റകൃത്യങ്ങൾ ആഗോളതലത്തിൽ വർദ്ധിച്ചതനുസരിച്ച് കേരളത്തിലും ഇന്റർപോളിന്റെ മേൽനോട്ടത്തിൽ ഐ.ബിയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം വീഡിയോകൾ സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നവരെ ഐ.പി അഡ്രസ് പ്രകാരം കൈയ്യോടെ പൊക്കാനാണ് പൊലീസിന്റെ തീരുമാനം.
പതിമൂന്നിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് സൈബർ ചതിക്കുഴികളിൽ വീഴുന്നവരിൽ അധികവും. ഇത്തരം കേസുകളിൽ കുട്ടികളുടെ മൊഴി സ്വകാര്യമായി രേഖപ്പെടുത്താൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനിലെ ചതിക്കുഴികളെക്കുറിച്ചും ഇതൊഴിവാക്കേണ്ടതെങ്ങനെയെന്നും പരാതിപ്പെടേണ്ട മാർഗങ്ങളുമെല്ലാം പൊലീസ് സാമൂഹമാദ്ധ്യമങ്ങളിലൂടെ പല തവണ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും രക്ഷിതാക്കളോ കുട്ടികളോ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് കുട്ടികളുടെ ഓൺലൈൻ ഉപയോഗം രക്ഷിതാക്കൾ കർശനമായി നിരീക്ഷിക്കണമെന്ന് പൊലീസ് വീണ്ടും നിർദ്ദേശിക്കുന്നത്.
മാതാപിതാക്കളുടെ നിയന്ത്രണവും പരിശോധനയും സുരക്ഷിതമായ ഓൺലൈൻ ഉപയോഗത്തിന് ആവശ്യമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
#കുട്ടികൾ കളിക്കുന്ന വീഡിയോ ഗെയിമുകൾ, സിനിമകൾ, വെബ്സൈറ്റുകൾ, അവർ ഇന്റർനെറ്റിൽ തെരയുന്നത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ അറിഞ്ഞിരിക്കണം.
#കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കുട്ടികളുടെ മുറിയിൽ വയ്ക്കാതിരിക്കുക.
#പേര്, അഡ്രസ്, ഫോൺ നമ്പർ, ഫോട്ടോ, ഇ മെയിൽ അഡ്രസ് തുടങ്ങിയവ ഇന്റർനെറ്റിൽ പരസ്യമാക്കരുതെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കണം.
#ആവശ്യമില്ലെന്ന് തോന്നുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുക.
#പഠനം കഴിഞ്ഞാൽ കുട്ടികളെ ഒരുപാടുസമയം ഇന്റർനെറ്റിൽ ചെലവഴിക്കാൻ അനുവദിക്കരുത്.
#പൊതുവായുള്ള ഇന്റർനെറ്റ് കണക്ഷൻ കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകരുത്.
#മുതിർന്നവർ ഉപയോഗിക്കുന്ന നെറ്റ് ഷെയർ ചെയ്താൽ കുട്ടികൾ അനാവശ്യമായ സൈറ്റുകൾ സന്ദർശിക്കാൻ ഇടയാക്കും.
കഴിവതും കുട്ടികൾക്ക് മാത്രമായി ഡിവൈസും ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കാൻ ശ്രദ്ധിക്കുക.
#എല്ലാവർക്കും കാണാൻ കഴിയുന്ന സ്ഥലത്തിരുന്ന് മാത്രം ഇന്റർനെറ്റ് സർവീസ് ഉപയോഗിക്കാൻ അനുവദിക്കുക.
'' കഴിഞ്ഞ വർഷം ഓൺലൈൻ പഠനകാലത്ത് ക്ളാസുകളുടെ വീഡിയോകൾക്കിടയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതുൾപ്പെടെ ചില പരാതികളുണ്ടായ സാഹചര്യത്തിൽ പൊലീസ് തികഞ്ഞ ജാഗ്രതയിലാണ്. എങ്കിലും രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധയും കരുതലും ഇക്കാര്യത്തിലുണ്ടാകണം
- റേഞ്ച് ഐ,ജി, തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |