തിരുവനന്തപുരം: ജില്ലയിലും തമിഴ്നാട്ടിലുമായി നിരവധി വാഹനമോഷണം നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കോട്ടുകാൽ പുന്നക്കുളം മേക്കതിൽമേലെ പുത്തൻവീട്ടിൽ മണികണ്ഠൻ എന്ന് വിളിക്കുന്ന വിഷ്ണു (18), വെങ്ങാനൂർ പനയംകുന്ന് ആനന്ദ് നിവാസിൽ ആദിത്യൻ (18), കോട്ടുകാൽ പുത്തളം കുഴിവിളക്കോണം കോളനിയിൽ കണ്ണൻ എന്ന് വിളിക്കുന്ന സൂരജ് (21), എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കോവളം വാഴമുട്ടത്തെ ഫ്രൂട്ട്സ് കടയിൽ സ്ഥിരമായി സാധനങ്ങൾ മോഷണം നടക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി മോഷണം നടത്താനെത്തിയ പ്രതികളെ നൈറ്റ് പട്രോളിംഗ് സംഘം പിടികൂടുകയായിരുന്നു കൂടാതെ പ്രതികൾ എത്തിയ വാഹനങ്ങൾ മോഷണ വാഹനമാണെന്ന് കണ്ടെത്തി. പ്രതികളെ സിറ്റി ഷാഡോ പൊലീസിന്റെയും കോവളം എസ്.എച്ച്.ഒയുടെയും നേതൃത്വത്തിൽ ചോദ്യം ചെയ്തതിൽ നിന്ന് ഇവർ നിരവധി വാഹനങ്ങൾ മോഷ്ടിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചെടുത്ത് രാത്രിയിൽ വ്യാപാര സ്ഥാപനങ്ങളിലും മറ്റും മോഷണം നടത്തുകയും, മോഷണ വാഹനങ്ങൾ പൊളിച്ച് പാർട്സുകൾ വില്പന നടത്തുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ഇവർ മോഷ്ടിച്ച അഞ്ച് വാഹനങ്ങൾ പൊലീസ് കണ്ടെത്തി. കൂടാതെ വട്ടിയൂർക്കാവ്, തിരുവല്ലം, വലിയതുറ, വഞ്ചിയൂർ, നേമം, പാറശാല, പൂവാർ, കളിയിക്കാവിള, തമിഴ്നാട്ടിലെ ഊരമ്പ്, മാർത്താണ്ഡം എന്നീ സ്റ്റേഷൻ പരിധികളിൽ നിന്ന് സംഘം വാഹനങ്ങൾ മോഷണം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഡോ. വൈഭവ് സക്സേന അറിയിച്ചു. കോവളം ഇൻസ്പെക്ടർ രൂപേഷ് രാജിന്റെ നേതൃത്വത്തിൽ എസ്.ഐ ഗംഗാ പ്രസാദ്, എ.എസ്.ഐ സന്തോഷ്, ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു, ബിജേഷ്, ഷൈജു, രാജേഷ് ബാബു, ശ്യാംകൃഷ്ണ, സന്തോഷ്, ഷിജിൻ, അരുൺനാഥ്, ലജീവ്, ശ്രീകാന്ത്, അരുൺ, നൂറുൾ അമീൻ, ഹോംഗാർഡ് ജിനിൽജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |