ആളൂർ: കണ്ണിക്കര ചാതേലി വീട്ടിൽ ഐപ് മകൻ ജോജുവിന്റെ വീടിന് പിറകിൽ ഒരുക്കിയിരുന്ന വൻ ചാരായ വാറ്റ് കേന്ദ്രം ആളൂർ പൊലീസ് എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് ചെയ്തു. 200 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. ചാരായം വാറ്റി കൊണ്ടിരുന്ന വീട്ടുടമസ്ഥനായ ജോജു പൊലീസിനെ കണ്ട് ഓടി രക്ഷപെട്ടു. വീടിന് സമീപത്തെ കാട് പിടിച്ച പറമ്പിൽ വലിയ ഡ്രമ്മുകളിലായി വാഷ് കലക്കി വച്ച് ആവശ്യത്തിന് അനുസരിച്ച് പകർത്തി കൊണ്ടുവന്നു വീടിന് പുറകിൽ ഒരുക്കിയ വാറ്റ് കേന്ദ്രത്തിൽ ചാരായം വാറ്റി വിൽക്കുകയായിരുന്നു പതിവ്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആർ. രാജേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി പൊലീസ് എത്തുമ്പോൾ പകൽ വിൽപ്പന കഴിഞ്ഞ് പിറ്റേന്നെക്കുള്ളത് വാറ്റിയെടുക്കുന്ന തിരക്കിലായിരുന്നു പ്രതി. പൊലീസിനെ കണ്ട് പ്രതി വീടിന് പിറകിലെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. വാട്സ് ആപിൽ ഓർഡർ എടുത്തായിരുന്നു വിൽപന നടത്തിയിരുന്നത്.
ആളൂർ എസ്.ഐമാരായ രഘു, പ്രദീപ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻമാരായ ഫൈസൽ കോറോത്ത്, കെ.എസ് ശ്രീജിത്ത്, റിസൺ, ആളൂർ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരായ അനീഷ്, അരുൺ, മുരളി, ജോബി എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |