മാന്നാർ: കഴിഞ്ഞ 30 വർഷത്തിനിടെ ഇരുന്നൂറോളം മോഷണങ്ങൾ നടത്തി പൊലീസിനും നാട്ടുകാർക്കും സ്ഥിരം തലവേദനയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം പോത്തൻകോട് ജൂബിലി ഭവനിൽ ബിജു സെബാസ്റ്റ്യൻ (48) പിടിയിൽ. മാന്നാർ കുട്ടമ്പേരൂർ മുട്ടേൽ പള്ളിയുടെ കുരിശിൻതൊട്ടി കുത്തിപ്പൊളിച്ച് ഇരുപതിനായിരത്തോളം രൂപ അപഹരിച്ച കേസിൽ ചെങ്ങന്നൂർ ഡിവൈഎസ്.പി ഡോ. ആർ. ജോസ്, മാന്നാർ സി.ഐ നൂമാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു കഴിഞ്ഞ ഫെബ്രുവരി 24ന് പുറത്തിറങ്ങിയ ബിജു ചെങ്ങന്നൂർ, ഹരിപ്പാട്, തിരുവല്ല ഭാഗങ്ങളിൽ ചുറ്റിത്തിരിയുകയായിരുന്നു. വെണ്മണി, ചെങ്ങന്നൂർ, ആറന്മുള, കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇതിനിടെ നിരവധി മോഷണങ്ങളും നടത്തി. ഭാര്യയും മക്കളുമായി ബന്ധമില്ലാത്ത ഇയാൾ പതിനെട്ടാം വയസിൽ ബന്ധുവുമായി ചേർന്ന് ഒരു സൈക്കിൾ മോഷ്ടിച്ചുകൊണ്ടാണ് തുടക്കമിട്ടത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പ്രധാനപ്പെട്ട മോഷണങ്ങളൊക്കെ നടത്തിയത്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുണ്ട്. ജയിലിൽ പരിചയപ്പെടുന്ന മറ്റ് മോഷ്ടാക്കളുമായി ചേർന്നോ ഒറ്റയ്ക്കോ 'ഓപ്പറേഷൻ' നടത്തുന്നതാണ് രീതി. മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളിൽ സഞ്ചരിച്ച് കവർച്ച നടത്തിയശേഷം താമസമില്ലാത്ത ഒറ്റപ്പെട്ട വീടുകളിലോ സ്കൂൾ കെട്ടിടങ്ങളിലോ രാത്രിയിൽ തങ്ങുന്നതാണ് പതിവ്. ഇതിന് സൗകര്യം കിട്ടിയില്ലെങ്കിൽ ദീർഘദൂര ബസുകളിൽ കയറി സഞ്ചാരത്തിനിടെ ഉറങ്ങും. മോഷണത്തിനെത്തുന്ന സ്ഥലങ്ങളിൽ നിന്നു കൈക്കലാക്കുന്ന പാരയോ മറ്റോ ഉപയോഗിച്ചാണ് വാതിലുകളും പൂട്ടുകളും പൊളിക്കുന്നത്. കുട്ടമ്പേരൂർ മുട്ടേൽ പള്ളിയുടെ വഞ്ചി പൊളിച്ച് മോഷണം നടത്തിയ ശേഷം ബൈക്കിൽ ചെങ്ങന്നൂർ പ്രദേശത്ത് ചുറ്റിക്കറങ്ങി അടുത്ത മോഷണസ്ഥലം കണ്ടുവയ്ക്കാനുള്ള നിരീക്ഷണത്തിലായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഈ ബൈക്കും മോഷണമുതലാണ്.
ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ വൈ. ഇല്യാസ്, എ.എസ്.ഐ സന്തോഷ് കുമാർ, സീനിയർ സി.പി.ഒ ഉണ്ണിക്കൃഷ്ണപിള്ള, സി.പി.ഒ മുഹമ്മദ് ഷെഫീക്, അരുൺ ഭാസ്കർ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, എസ്.ഐമാരായ കെ.കെ. ഷെബാബ്, അരുൺ കുമാർ, സി.പി.ഒ അരുൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ആലപ്പുഴ ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |