ആലപ്പുഴ: കായംകുളം ഭാഗത്തു നിന്ന് വൻതോതിൽ വാറ്റുചാരായം വാങ്ങി ആലപ്പുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും വില്പന നടത്തിയിരുന്ന യുവാവ് 20 ലിറ്റർ ചാരായവുമായി പിടിയിൽ. ആലപ്പുഴ നഗരസഭ സനാതനപുരം വാർഡ് അനന്തം വീട്ടിൽ അനിൽകുമാറിനെയാണ് (ഉണ്ണി-33) ആലപ്പുഴ സൗത്ത് സി.ഐ എസ്. സനലിന്റെ നേതൃത്വത്തിൽ വീട്ടിൽ നിന്ന് പിടികൂടിയത്. 'ഓപ്പറേഷൻ അർബൻ അരാക്ക്' എന്ന പേരിൽ സൗത്ത് പൊലീസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി ഇടപാടുകാരെന്ന വ്യാജേന എത്തിയ പൊലീസുകാർക്ക് ചാരായം കൈമാറുന്നതിനിടെ യുവാവ് കുടുങ്ങുകയായിരുന്നു.
സി.സി ടി.വി മെക്കാനിക്കായ യുവാവ് ലോക്ക്ഡൗണിൽ തൊഴിലവസരം കുറഞ്ഞതിനെത്തുടർന്നാണ് ചാരായ കച്ചവടം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കച്ചവടം സംബന്ധിച്ച് ആലപ്പുഴ ഡിവൈഎസ്.പി ഡി.കെ. പൃഥ്വിരാജിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ആലപ്പുഴ സൗത്ത് ഷാഡോ പൊലീസ് ദിവസങ്ങളായി ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടർന്നാണ് ചാരായം വാങ്ങാനെന്നോണം വേഷംമാറി വീട്ടിലെത്തിയത്. യുവാവ് കുടുങ്ങിയ ശേഷം വീട്ടിൽ നടത്തിയ പരിശോധനയിൽ ട്രോളിബാഗിൽ കുപ്പികളിൽ സൂക്ഷിച്ചിരുന്ന ചാരായം പിടികൂടുകയായിരുന്നു. ലിറ്ററിന് 2500- 3000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഒരാഴ്ചയ്ക്കിടെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വാറ്റുകേസുകളിലായി 4 പേരും 40 ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളും പിടിയിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സൗത്ത് എസ്.ഐമാരായ കെ.എക്സ്. തോമസ്, പി.ആർ. അലി, എ.എസ്.ഐ മോഹൻകുമാർ, കനകരാജ്, എസ്.സി.പി.ഒ പോൾ, സി.പി.ഒമാരായ റോബിൻസൺ,അരുൺകുമാർ, ദിലീപ്,പ്രതീഷ്,പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |