കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ അധോലോക കുറ്രവാളി രവി പൂജാരി വെളിപ്പെടുത്തിയ ക്രിമിനൽ സംഘങ്ങൾക്ക് കേസുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിനായുള്ള ശാസ്ത്രീയ തെളിവെടുപ്പ് ആരംഭിച്ചു. സംഭവത്തിനു ശേഷം ഇവർ ബന്ധപ്പെട്ട ഫോൺ കാളുകൾ, ബാങ്ക് ഇടപാടുകൾ, ഒത്തുചേർന്ന സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംശയ നിഴലിലുള്ള ഗുണ്ടകളെയടക്കം വരും ദിവസങ്ങളിൽ ചോദ്യംചെയ്യും. പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നിട്ടുണ്ട്.
കേസിലെ മൂന്നാം പ്രതിയായ രവി പൂജാരിയെ ഇന്ന് എറണാകുളം സി.ജെ.എം കോടതിയിൽ ഹാജാരാക്കും. കസ്റ്റഡി കാലാവധി തീരുന്ന സാചര്യത്തിലാണിത്. ഇതോടൊപ്പം റിമാൻഡ് റിപ്പോർട്ടും ശേഖരിച്ച ശബ്ദസാമ്പിളും തീവ്രവാദ വിരുദ്ധ സ്ക്വാഡ് സമർപ്പിക്കും. ശബ്ദ സാമ്പിൾ കോടതിയുടെ അനുമതിയോടെ ഇന്നു ശാസ്ത്രീയ പരിശോധനയ്ക്കായി കൈമാറും. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പൂജാരിയിൽ നിന്ന് ലഭിച്ചതിനാൽ കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചേക്കില്ല. അതേസമയം, കാസർകോട് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരൻ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനുനേരെ വെടിയുതിർത്ത സംഭവത്തിൽ രവി പൂജാരിയെ കാർസർകോട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. ചോദ്യംചെയ്യലിൽ ഈ കേസിലും പൂജാരി കുറ്രം സമ്മതിച്ചിരുന്നു.വെടിവയ്പ് നടക്കുന്നതിനു മുൻപ് പണം ആവശ്യപ്പെട്ട് രവി പൂജാരി മുഹമ്മദ് കുഞ്ഞിയെയും വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.
5 ദിവസം, നിർണായക വിവരങ്ങൾ
ജൂൺ രണ്ടിന് രാത്രിയിലാണ് രവി പൂജാരിയെ ഭീകര വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) ബംഗളൂരുവിൽ നിന്ന് കൊച്ചിയിൽ എത്തിച്ചത്. കേസന്വേഷണത്തിൽ വഴിത്തിരിവാകുന്ന നിരവധി വിവരങ്ങളാണ് ഈ അഞ്ചു ദിവസത്തിനുള്ളിൽ ലഭിച്ചത്.
1. കുറ്റസമ്മതം
നടി ലീന മരിയ പോളിന്റെ പനമ്പള്ളി നഗറിലെ ബ്യൂട്ടിപാർലറിനു നേരെയും മരാമത്ത് കരാറുകാരൻ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെയും വെടിയുതിർത്ത സംഭവത്തിനു പിന്നിൽ താനാണെന്ന് രവി പൂജാരി കുറ്റസമ്മതം നടത്തി. 25 കോടി ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെ തുടർന്നാണ് ലീനയുടെ ബ്യൂട്ടിപാർലറിനു നേരെ നിറയൊഴിച്ചത്.
2.ശബ്ദം തിരിച്ചറിഞ്ഞു
തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെയെന്ന് ശബ്ദ സാമ്പിൾ കേട്ട് ലീന സ്ഥിരീകരിച്ചു. കാക്കനാട്ടെ കൊച്ചി ആകാശവാണി നിലയത്തിൽ എത്തിച്ചാണ് ശബ്ദ സാമ്പിളെടുത്തത്.
3.ഗുണ്ടാബന്ധം
ക്വട്ടേഷൻ ഏറ്റെടുത്ത കാസർകോട് സ്വദേശി ജിയ (സിയ), ഇടനിലക്കാരായ മോനായി, ഡോക്ടർ അജാസ്, വെടിയുതിർക്കാൻ ക്രിമിനൽ സംഘത്തെ ഏർപ്പാടാക്കിയ പെരുമ്പാവൂരിലെ ഗുണ്ട തുടങ്ങി കേസിൽ ബന്ധപ്പെട്ടവരുടെ പേരു വിവരങ്ങൾ ചങ്ങലക്കണ്ണിപോലെ എ.ടി.എസിന് ലഭിച്ചു.
4. പണം തട്ടാൻ ടീം
ഹാവാല, അഴിമതിപ്പണം എന്നിവ തട്ടാൻ രാജ്യത്തുടനീളം ക്രിമിനൽ സംഘമുണ്ടെന്ന പൂജാരിയുടെ വെളിപ്പെടുത്തൽ നിർണായകം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |