കൊച്ചി: കൊച്ചിയിൽ ഇരുപത്തേഴുകാരിയെ കാമുകൻ ദിവസങ്ങളോളം ഫ്ലാറ്റിൽ തടഞ്ഞുവച്ച് ക്രൂരപീഡനത്തിന് ഇരയാക്കി. ദേഹമാസകലം പരിക്കേറ്റ യുവതി രക്ഷപ്പെട്ടത് കാമുകൻ ഫ്ലാറ്റിന് പുറത്തിറങ്ങിയ തക്കത്തിന്. എറണാകുളം മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ കഴിഞ്ഞ മാർച്ചിലാണ് സംഭവം. യുവതിയുടെ പരാതിയിൽ തൃശൂർ സ്വദേശി മാർട്ടിൻ ജോസഫിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തെങ്കിലും ഇയാളെ പിടികൂടാനായില്ല.
എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് യുവതി മാർട്ടിൻ ജോസഫിനെ പരിചയപ്പെടുന്നത്. ഇതു പിന്നീട് അടുത്ത സൗഹൃദമായി. കഴിഞ്ഞ ലോക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിപ്പോയതോടെ യുവതി മാർട്ടിൻ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റിൽ താമസിക്കാൻ തീരുമാനിച്ചു. ഒരു വർഷത്തോളം ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ഇവർ കഴിഞ്ഞിരുന്നത്. മാർട്ടിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇതു ചോദ്യം ചെയ്തു. അതിനു ശേഷമാണ് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെയുള്ള കാലയളവിലായിരുന്നു പീഡനം അരങ്ങേറിയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇതിനിടെ ഇയാൾ പകർത്തിയിരുന്നു. ഫ്ലാറ്റിന് പുറത്ത് പോവുകയോ പീഡന വിവരം മറ്റാരോടെങ്കിലും പറയുകയോ ചെയ്താൽ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി.
കണ്ണിൽ മുളക് വെള്ളം ഒഴിച്ചും മൂത്രം കുടിപ്പിച്ചും മർദ്ദിച്ചുമെല്ലാം ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഏപ്രിൽ എട്ടിന് മാർട്ടിൻ ഭക്ഷണം വാങ്ങാൻ പുറത്തു പോയപ്പോൾ യുവതി ഫ്ളാറ്റിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിൽ പരാതി നൽകിയ വിവരമറിഞ്ഞ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി. മാർട്ടിനെ ഭയന്ന് യുവതി ഒളിവിൽ കഴിയുകയാണ്.
കണ്ടെത്താനായില്ലെന്ന് പൊലീസ്
പരാതി ലഭിച്ചയുടൻ മാർട്ടിനെ അന്വേഷിച്ച് മറൈൻഡ്രൈവിലെ ഫ്ളാറ്റിലെത്തിയെങ്കിലും അവിടെ നിന്ന് കടന്നിരുന്നതായി എറണാകുളം സെൻട്രൽ പൊലീസ് പറഞ്ഞു. പിന്നീട് പ്രതിയുടെ തൃശൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ചയോളം പൊലീസ് തൃശൂരിൽ തമ്പടിച്ചിരുന്നു. കൊവിഡും ലോക്ഡൗണും അന്വേഷണത്തെ ബാധിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രതി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |