കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്‌പ് കേസിലെ മുഖ്യപ്രതി രവി പൂജാരി സെനഗൽ, ഫ്രാൻസ്, മലേഷ്യ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് നമ്പരുകളിൽ നിന്നാണ് നടി ലീന മരിയ പോളിനെ വിളിച്ചു ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. 2018 നവംബർ, ഡിസംബർ മാസങ്ങളിലായി നിരവധി കോളുകൾ വിളിച്ചിട്ടുണ്ടെന്നും കേരള പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
രവിപൂജാരിയെ ചോദ്യം ചെയ്തെങ്കിലും ഇൗ കേസിലെ പ്രതികൾ ബ്യൂട്ടി പാർലറിനു നേരെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും എവിടെ നിന്നാണ് ഇവർക്ക് കിട്ടിയതെന്ന് വ്യക്തമായിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാൽ രവി പൂജാരി റിമാൻഡിൽ തുടരേണ്ടത് അനിവാര്യമാണെന്നും ഇയാൾക്ക് ജാമ്യം നൽകിയാൽ അഞ്ചാം പ്രതി നിസാം സലിം, ആറാം പ്രതി അജാസ് എന്നിവരെ കണ്ടെത്തുക ദുഷ്കരമാവുമെന്നും റിപ്പോർട്ടിലുണ്ട്. കേസിലുൾപ്പെട്ടെന്ന് രവി പൂജാരി പറയുന്ന മറ്റുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും ഇയാൾക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |