ഒ.ടി.പി നമ്പർ ചോദിച്ചത് 21 തവണ
നാഗർകോവിൽ: എ.ടി.എം കാലാവധി പുതുക്കാനെന്ന വ്യാജേന കന്യാകുമാരിയിൽ റിട്ട. ശാസ്ത്രജ്ഞന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തു. പാകോട് കുഴിവിള സ്വദേശിയായ പാല സിംഗിന്റെ ഭാര്യ ലളിതാ പാലസിംഗിന്റെ (68) അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം രാവിലെ ഫോണിൽ വിളിച്ചയാൾ താൻ എസ്.ബി.ഐ മാനേജരാണെന്നും ലളിതാ പാലാസിംഗിന്റെ എ.ടി.എം കാലാവധി കഴിഞ്ഞെന്നും ഉടൻ പുതുക്കിയില്ലെങ്കിൽ ഉപയോഗിക്കാൻ കഴിയില്ലെന്നും പറഞ്ഞു. മൊബൈൽ നമ്പരും എ.ടി.എം കാർഡ് നമ്പരും ചോദിച്ചശേഷം മൊബൈൽ ഫോണിൽ വന്ന ഒ.ടി.പി നമ്പരും ആവശ്യപ്പെടുകയായിരുന്നു. 21 തവണ ഫോണിൽ വന്ന ഒ.ടി.പി നമ്പരും ഇവർ പറഞ്ഞുകൊടുത്തു. ഉച്ചയ്‌ക്ക് പണം പിൻവലിച്ച മെസേജുകൾ ശ്രദ്ധയിൽപ്പെട്ട ലളിതാ പാലസിംഗ് ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.
ഉടൻ മാർത്താണ്ഡം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ജില്ലാ സൈബർ ക്രൈംബ്രാഞ്ച് ഓഫീസിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കന്യാകുമാരി ജില്ലയിൽ സമാനമായ രീതിയിൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ കൂടുകയാണെന്നും ജനങ്ങൾ സൂക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |