പ്രകോപനമായത് ടിക് ടോക് വീഡിയോ
കൊല്ലം: അഞ്ചലിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സംശയരോഗമെന്ന് പൊലീസ്. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിരയെ(28) മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്ന കേസിൽ പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാനവാസിനെ (32) പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. സമൂഹമാദ്ധ്യമങ്ങളിൽ ടിക് ടോക്ക് വീഡിയോ ചെയ്യുന്ന പതിവുണ്ടായിരുന്ന ആതിരയ്ക്ക് ഇതുവഴി പലരുമായി സൗഹൃദമുണ്ടെന്ന സംശയവും ഇതേചൊല്ലിയുള്ള തർക്കവുമാണ് ക്രൂര കൃത്യത്തിന് ഷാനവാസിനെ പ്രേരിപ്പിച്ചത്. ടിക് ടോക് വീഡിയോകൾ ലൈക്ക് ചെയ്യുന്നവരും കമന്റ് ചെയ്യുന്നവരുമായി ആതിരയ്ക്ക് അടുപ്പമുണ്ടാകുമെന്ന സംശയത്തിൽ ടിക് ടോക് വീഡിയോകൾ ചെയ്യാൻ പാടില്ലെന്ന് ഷാനവാസ് വിലക്കിയിരുന്നു. എന്നാൽ അത് മുഖവിലയ്ക്കെടുക്കാതെ ആതിര കഴിഞ്ഞ ദിവസം വീണ്ടും വീഡിയോ ചെയ്തു. ഇതറിഞ്ഞ ഷാനവാസ് മൊബൈൽ കൈക്കലാക്കി അത് ഡിലിറ്റ് ചെയ്യാൻ ശ്രമിച്ചത് വഴക്കിന് കാരണമായി. ഇതിനിടെയാണ് പ്രകോപിതനായ ഷാനവാസ് ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ ആതിരയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. അടുക്കളയിലുണ്ടായിരുന്ന മണ്ണെണ്ണ തലയിലൂടെ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. ആദ്യം തീകൊളുത്താനുരച്ച തീക്കൊള്ളി കെട്ടുപോയെങ്കിലും വീണ്ടും ഉരച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ആതിര മരണമൊഴിയിൽ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് ആതിര മരിച്ചത്. തലയ്ക്ക് തീകത്തിയ ആതിര പുരയ്ക്ക് ചുറ്റും ഓടിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു. കൈയ്ക്കും കാലിനും പൊള്ളലേറ്റ ഇയാളും ചികിത്സയിലാണ്. പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. ഡിസ് ചാർജായശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. രണ്ടാം വിവാഹക്കാരായ ഇരുവരും കഴിഞ്ഞ രണ്ടു വർഷമായി ഒന്നിച്ചുകഴിയുകയായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ട്. ആതിരയും ഷാനവാസും നേരത്തേ വേറെ വിവാഹം കഴിച്ചിരുന്നു. അതിൽ ഇരുവർക്കും രണ്ടു കുട്ടികൾ വീതമുണ്ട്. അഞ്ചൽ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.ആശുപത്രി വിട്ടാലുടൻ ഷാനവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ആതിരയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |