കാട്ടാക്കടയിൽ യുവാവ് തട്ടിപ്പിനിരയായി
കാട്ടാക്കട: കാട്ടാക്കടയിൽ മുദ്ര ലോൺ, ചെറുകിട വ്യാവസായ ലോൺ എന്നിവയുടെ പേരിൽ വ്യാപക തട്ടിപ്പ്. മണിക്കൂറുകൾക്കുള്ളിൽ യുവാവിന് പത്തുലക്ഷം രൂപയുടെ ലോൺ വാഗ്ദാനം നൽകി മൂപ്പതിനായിരം രൂപയാണ് തട്ടിയെടുത്തത്. കാട്ടാക്കട കട്ടയ്ക്കോട് മുഴവൻകോട് പ്രസാദ് ഭവനിൽ പ്രസാദാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായത്. വായ്പയ്ക്ക് ആവശ്യമായ പ്രോജക്ട് റിപ്പോർട്ട് ഉൾപ്പെടെ പ്രസാദ് നൽകിയിരുന്നു. ഹിന്ദി കൈകാര്യം ചെയ്യാൻ അറിയാത്തതിനാൽ പ്രസാദിന്റെ ഭാര്യാ പിതാവാണ് മുദ്ര ലോൺ സഹായം നൽകാം എന്ന് വാഗ്ദാനം നൽകിയ 7501358925 നമ്പറിൽ ബന്ധപ്പെട്ടത്. പ്രോജക്ട്, ആധാർ കാർഡ് കോപ്പി, പാൻ കാർഡ് കോപ്പി എന്നിവയും അയച്ചുകൊടുത്തിരുന്നു. അതിന് അരമണിക്കൂറിന് ശേഷം തരികെ വിളിച്ച് ലോൺ പാസായതായും അത് ശരിവയ്ക്കുന്ന രേഖകളും അയച്ചുകൊടുത്തു. ലോൺ പ്രോസസിംഗ് ഫീസായി രണ്ടായിരം രൂപ അടയ്ക്കാൻ പറയുകയും അതിനായി അക്കൗണ്ട് നമ്പറും ഐ.എഫ്.സി കോഡും അയയ്ക്കുകയും ചെയ്തു. ആവശ്യപ്പെട്ട തുക നിക്ഷേപിച്ച ശേഷം ഏഴായിരത്തി ഇരുന്നൂറ് രൂപ രണ്ട് പ്രാവശ്യമായി നിക്ഷേപിക്കാനും ആവശ്യപ്പെട്ടു. ലോൺ പ്രോസസ് പൂർത്തീകരിക്കാനാണ് ഈ തുകയെന്നാണ് വിളിച്ചവർ പറഞ്ഞത്. തുടർന്ന് ലോൺ തുക അക്കൗണ്ടിൽ എത്താത്തതിനെ തുടർന്ന് ലഭ്യമായ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ തുക രാവിലെ അക്കൗണ്ടിൽ എത്തുമെന്നാണ് അറിയിച്ചത്. മൂന്നുപേരാണ് ഇടപാടുകൾക്കായി പ്രസാദുമായി സംസാരിച്ചത്. തുക എത്താതായതോടെ തട്ടിപ്പ് മനസിലാക്കിയ പ്രസാദ് കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരം തട്ടിപ്പുകൾ നടന്നതായി വേറെ പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സ്റ്രേഷൻ അധികൃതർ പറഞ്ഞു. ഡെലിവറി ബോയി ആയി ജോലിനോക്കന്ന പ്രസാദിന് ഭാര്യയുടെയും നാലുമാസം പ്രായമായ കുഞ്ഞിന്റെയും ആഭരണങ്ങൾ പണയം വച്ച തുകയാണ് തട്ടിപ്പിലൂടെ നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |