നാഗർകോവിൽ: തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന നാലംഗസംഘം തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു. കുത്തേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ശുചീന്ദ്രം പറക്ക ചർച്ച് തെരുവ് സ്വദേശി അയ്യപ്പനാണ് (24) മരിച്ചത്. അയ്യപ്പന്റെ സുഹൃത്ത് എം.എം.കെ നഗർ സ്വദേശി സന്തോഷാണ് (24) കുത്തേറ്റ് ചികിത്സയിലുള്ളത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അയ്യപ്പനും, സന്തോഷും ബൈക്കിൽ വരുന്നതിനിടെ പെരിയക്കുളത്തുവച്ച് നാലംഗസംഘം റോഡരികിലിരുന്ന് മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇരുവരും ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് വാക്കേറ്റമുണ്ടാവുകയും ഇതിനിടെ നാലംഗസംഘത്തിലെ ഒരാൾ കത്തിയെടുത്ത് സന്തോഷിനെയും അയ്യപ്പനെയും കുത്തുകയുമായിരുന്നു. ഇരുവരും കുത്തേറ്റ് വീണതോടെ അക്രമികൾ രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇരുവരെയും നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും അയ്യപ്പൻ മരിച്ചിരുന്നു. സന്തോഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ, കന്യാകുമാരി ഡി.എസ്.പി ഭാസ്‌കരൻ എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സംഭവത്തിൽ ശുചീന്ദ്രം പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കന്യാകുമാരി ഡി.എസ്.പി ഭാസ്കരന്റെ നേതൃത്വത്തിൽ മൂന്ന് സ്‌പെഷ്യൽ ടീം രൂപീകരിച്ച് പ്രതികൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്. അയ്യപ്പൻ ആറുമാസം മുൻപാണ് വിവാഹിതനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |