കൊല്ലം: പ്രാക്കുളം ഗോസ്തലക്കാവിൽ ദമ്പതിമാരുൾപ്പെടെ മൂന്നു പേർ ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രാക്കുളം സന്തോഷ് ഭവനത്തിൽ റംല(45), ഭർത്താവ് സന്തോഷ്(48), അയൽവാസി ശരത് ഭവനത്തിൽ ശ്യാംകുമാർ(45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.20 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. റംലയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയ റംല നനഞ്ഞ തുണി വിരിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് വീഴുകയായിരുന്നു. വീടിനകത്തു നിന്നും പുറത്തെ കുളിമുറിയിലേക്ക് വൈദ്യുതി കണക്ഷനായി വലിച്ച വയറിൽ നിന്നാണ് അപകടമുണ്ടായതെന്ന് കരുതുന്നു.
റംലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവ് സന്തോഷിനും ഷോക്കേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി ശ്യാംകുമാറിന് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റുള്ളവർ നിലവിളി കേട്ടെത്തിയപ്പോഴേക്കും മൂവരും വൈദ്യുതാഘാതമേറ്റ് കിടക്കുന്നതാണ് കണ്ടത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച് മൂവരെയും ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടിലെ സർവീസ് വയറിൽ നിന്നും വൈദ്യുതാഘാതമേറ്റതാകാമെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് അറിയിച്ചതനുസരിച്ച് കൊല്ലത്ത് നിന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജീവനക്കാരും ഫോറൻസിക് ഉദ്യോഗസ്ഥരും ഇന്ന് രാവിലെ വീട്ടിലെത്തി തെളിവെടുപ്പും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |