ദുരൂഹതയില്ലെന്ന് പൊലീസ് റിപ്പോർട്ട്
തിരുവനന്തപുരം/ പാലക്കാട്: നെന്മാറയിൽ കാമുകിയെ പത്ത് വർഷം വീട്ടിലെ ഒറ്റമുറിയിൽ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ തെളിവെടുത്തു. റഹ്മാനും സജിതയും താമസിക്കുന്ന വിത്തനശേരിയിൽ എത്തിയാണ് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ, അംഗം ഷിജി ശിവജി, ഷാഹിദ കമാൽ എന്നിവരാണ് റഹ്മാന്റെ വീട്ടിലെത്തി തെളിവെടുത്തത്. രാവിലെ 10 മണിയോടെ എത്തിയ വനിതാ കമ്മിഷൻ റഹ്മാനോടും സജിതയോടും സംസാരിച്ചു. തങ്ങൾ ഇത്രയുംകാലം ഒരുമിച്ച് താമസിക്കുകയായിരുന്നെന്നും ഇരുവരും പറഞ്ഞു. യാതൊരുവിധ ബുദ്ധിമുട്ടും തനിക്ക് റഹ്മാന്റെ വീട്ടിൽ ഉണ്ടായില്ല. റഹ്മാനൊപ്പം തുടർന്നും താമസിക്കാനാണ് തനിക്ക് താത്പര്യമെന്ന് സജിതയും പറഞ്ഞു. ഇനിയെങ്കിലും തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ വിടണമെന്നും ഇരുവരും കമ്മിഷനോട് അഭ്യർത്ഥിച്ചു. കമ്മിഷൻ പിന്നീട് അയിലൂരിലെത്തി മാതാപിതാക്കളെയും കണ്ടു.
അതേസമയം, റഹ്മാന്റെയും സജിതയുടെ പത്ത് വർഷത്തെ ഒളിവ് ജീവിതത്തിൽ യാതൊരു അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി നെന്മാറ പൊലീസ് വനിതാ കമ്മിഷന് റിപ്പോർട്ട് നൽകി. റഹ്മാന്റെ വീട്ടിൽ ഒളിച്ച് താമസിച്ച സജിത പറഞ്ഞതെല്ലാം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. മൊഴി സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യമില്ലെന്നും പൊലീസ് നെന്മാറ സി.ഐയുടെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനുമാണ് വനിതാ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |