കാസർകോട്: കാസർകോട് ജില്ലയിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട നടത്തി ബേക്കൽ പൊലീസ്. മീൻ വണ്ടിയിൽ കടത്തുകയായിരുന്ന 2100 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ ബേക്കൽ പൊലീസിന്റെ പിടിയിലായി. ബേക്കൽ പാലക്കുന്നിൽ വച്ചാണ് ഇന്ന് പുലർച്ചെ 1.40 ന് ബേക്കൽ ഡിവൈ.എസ്.പി കെ.എം. ബിജു, ഇൻസ്പെക്ടർ പ്രതീഷ്, എസ്.ഐ. അനിൽ ബാബു എന്നിവരുടെ നേതൃത്വത്തിൽ സ്പിരിറ്റ് വേട്ട നടത്തിയത്. മഞ്ചേശ്വരം തുമ്മിനാട് സ്വദേശി സാക്കിർ മൻസിലിൽ മുബാറക്ക് (30), മഞ്ചേശ്വരം കുഞ്ചത്തൂരിലെ ആമിന മൻസിലിൽ ഇമ്രാൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മീൻ കയറ്റിയ ഐസൊലേറ്റ് ചെയ്ത മിനി കണ്ടയ്നർ ലോറിയിൽ 35 ലിറ്റർ കൊള്ളുന്ന 60 കന്നാസുകളിൽ നിറച്ചാണ് സ്പിരിറ്റ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
മംഗളുരുവിൽ വച്ച് മീൻ ലോറിയിൽ സ്പിരിറ്റ് കടത്തിലെ പ്രമുഖൻ കയറ്റികൊടുത്ത സ്പിരിറ്റ് കോഴിക്കോട് രാമനാട്ടുകരയിൽ ഇറക്കണമെന്നായിരുന്നു മുബാറക്കിനും ഇമ്രാനും നൽകിയ നിർദ്ദേശം. അതുപ്രകാരം പുറപ്പെട്ട സംഘം രാത്രി കണ്ണൂരിൽ എത്തുന്നതിന് മുമ്പ് അങ്ങോട്ട് പോകേണ്ടെന്നും വഴിയിൽ പ്രശ്നമുണ്ടെന്നും ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്ന് സ്പിരിറ്റുമായി സംഘം മടങ്ങുകയായിരുന്നു. ഇതിനിടയിൽ രഹസ്യവിവരം ലഭിച്ച ബേക്കൽ ഡിവൈ.എസ്.പിയും സംഘവും പാലക്കുന്നിൽ കാത്തുനിന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് കണ്ടെത്താൻ സാധിച്ചത്. മീൻ വിൽക്കുന്നതിന് ഇളവ് നൽകിയിട്ടുള്ളതിനാൽ മത്സ്യവണ്ടികൾ അധികവും അതിർത്തിയിലോ മറ്റ് കേന്ദ്രങ്ങളിലോ പരിശോധിക്കാറില്ലായിരുന്നു. ഇത് മുതലെടുത്താണ് സംഘം സിപിരിറ്റ് കടത്തിയത്. ഇതിന് മുമ്പും പലതവണ സംഘം സിപിരിറ്റ് കടത്തിയതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞിട്ടുണ്ട്.
സ്പിരിറ്റ് കടത്തുന്നത് തൃശൂരിലേക്ക്
ബേക്കലിൽ പിടികൂടിയ സ്പിരിറ്റ് തൃശൂരിലേക്കാണ് കടത്തുന്നതെന്നാണ് പൊലീസ് ലഭിച്ച വിവരം. തൃശൂരിലെ പ്രമുഖ അബ്ക്കാരിയുടെ രഹസ്യ ഗോഡൗണിലാണ് സാധനം എത്തിക്കേണ്ടത്. ഇവർ കണ്ണൂരിൽ എത്തിച്ചാൽ അവിടെ നിന്ന് മറ്റൊരു വണ്ടിയിൽ തൃശൂരിലേക്ക് കൊണ്ടുപോകും. കണ്ണൂരിൽ നിന്ന് കൈമാറുന്നതിൽ വന്ന ഉടക്കാണ് മീൻ വണ്ടിയുടെ മടക്ക യാത്രയ്ക്ക് വഴിവച്ചത്. മംഗളുരുവിൽ നിന്ന് സ്പിരിറ്റ് കയറ്റിവിട്ട ആളിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ മലയാളിയാണ്. ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കും. പൊലിസുകാരായ നിഖിൽ, പ്രശാന്ത്, ഡ്രൈവർ സജിത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അടുത്ത കാലത്തൊന്നും ഇത്രയളവിൽ സ്പിരിറ്റ് കടത്തുന്നത് പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികൾ ഇതിന് മുമ്പും പലതവണ സ്പിരിറ്റ് കടത്തിയതായി തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ മുബാറക്ക് അടിപിടി കേസിലും മറ്റു പ്രതിയായി ജയിലിൽ കിടന്നിട്ടുള്ള ആളാണ്. കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കും. സ്പിരിറ്റ് കയറ്റി വിട്ട ആളിനെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
കെ.എം. ബിജു (ബേക്കൽ ഡിവൈ.എസ്.പി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |