കൽപ്പറ്റ: വ്യാജ സർട്ടിഫിക്കറ്റ് അനുവദിച്ചതിന് മൂന്ന് റവന്യു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. വൈത്തിരി മുൻ തഹസീൽദാർ ബി.അഫ്‌സൽ, ഡെപ്യുട്ടി തഹസീൽദാർ കെ.ജി.രണകുമാർ, സെക്‌ഷൻ ക്ലാർക്ക് എ.പി.സുജേഷ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. തോട്ടഭൂമിയിൽ ഉൾപ്പെട്ടതല്ലെന്ന് കാണിച്ച് കള്ളസർട്ടിഫിക്കറ്റ് നൽകിയതായിരുന്നു.
തോട്ടഭൂമി ഭൂപരിഷ്‌കരണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണെന്നിരിക്കെ, സർട്ടിഫിക്കറ്റിൽ തോട്ടഭൂമിയല്ലെന്ന് ചേർക്കുകയാണുണ്ടായത്. വ്യാജമെന്ന സംശയത്തിൽ രണ്ടു ഫയലുകൾ വൈത്തിരി പഞ്ചായത്തിൽ നിന്ന് താലൂക്ക് ഓഫീസിലേക്ക് മടക്കിയത് വഴിത്തിരിവാവുകയായിരുന്നു. ഇതിൽ ഒരു ഫയൽ വ്യാജമാണെന്നും മറ്റേത് തഹസിൽദാർ വ്യാജസാക്ഷ്യത്തോടെ അനുവദിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. 2021 ഫെബ്രവരി വരെ വൈത്തിരി ഭൂരേഖാ തഹസിൽദാരായിരുന്ന ബി.അഫ്‌സലാണ് ഈ സർട്ടിഫിക്കറ്റുകളിൽ ഒപ്പുവെച്ചിരുന്നത്. വ്യാജ സർട്ടിഫിക്കറ്റിലും അഫ്‌സലിന്റെ ഒപ്പു തന്നെയാണുണ്ടായിരുന്നത്. തുടർന്ന് റവന്യൂവകുപ്പിലെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ അഫ്‌സൽ സമാനമായ കൂടുതൽ ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തി. ക്രമക്കേടുകൾ നടന്ന കാലത്ത് വൈത്തിരി ഡെപ്യൂട്ടി തഹസിൽദാരായിരുന്ന കെ.ജി.രണകുമാറും കള്ളസർട്ടിഫിക്കറ്റുകൾ ചമയ്ക്കാൻ കൂട്ടുനിന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ വിഭാഗത്തിലെ സെക്‌ഷൻ ക്ലാർക്കായിരുന്ന സുജേഷ് കുമാറും മേലുദ്യോഗസ്ഥരുടെ സമ്മർദത്തിന് വഴങ്ങി തട്ടിപ്പിനു കൂട്ടുനിന്നതായി കണ്ടെത്തി. രണകുമാറിനെയും സുജേഷിനെയും ജില്ലാ കളക്ടർ അദീല അബ്ദുള്ളയും കണ്ണുർ ജില്ലയിൽ ജോലി ചെയ്യുന്ന അഫ്‌സലിനെ കളക്ടറുടെ ശുപാർശ പ്രകാരം ലാൻഡ് റവന്യു കമ്മിഷണറുമാണ് സസ്‌പെൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |