ചെറുതോണി: കഞ്ഞിക്കുഴിയിൽ സഹോദരിയെ സഹോദരനും സുഹൃത്തുക്കളുമടക്കം അഞ്ചുപേർ പീഡിപ്പിച്ചെന്ന കേസ് വിവാഹദല്ലാളായ യുവതി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണ് പൊലീസ് കണ്ടെത്തി. തുടർന്ന് പരാതി നൽകിയ യുവതിയുടെ പേരിൽ കേസെടുത്തു. ഇടുക്കി ഡിവൈ.എസ്.പി ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള 16 അംഗ പൊലീസ് സംഘമാണ് കേസന്വേഷിച്ച് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. ഇടുക്കി കഞ്ഞിക്കുഴിയിൽ പതിനാലുകാരിയെ സഹോദരനും നാലു സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന വിവരം ഏപ്രിൽ 20ന് തൃശൂരിലെ മനുഷ്യാവകാശ പ്രവർത്തക വഴിയാണ് പൊലീസിന് ലഭിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയെടുത്തതിനു ശേഷം നടത്തിയ പരിശോധനയിൽ പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ മൊഴിയെടുത്തപ്പോൾ പ്രദേശവാസിയും വിവാഹദല്ലാളുമായ യുവതി ഒപ്പം വേണമെന്ന് പെൺകുട്ടി പറഞ്ഞതും ഡോക്ടറുടെ റിപ്പോർട്ടിലെ ഉറപ്പില്ലായ്മയും ആദ്യംതന്നെ പരാതി വ്യാജമാണെന്ന് സംശയം പൊലീസിലുണ്ടാക്കിയിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരന്റെയും അയൽവാസികളുടെയും മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുൾപ്പെടെ പല സംഘങ്ങളായി വിശദമായ അന്വേഷണം നടത്തി. ഇതിനിടെ അഭയകേന്ദ്രത്തിലാക്കിയ പെൺകുട്ടി അവിടത്തെ രജിസ്റ്ററിൽ സഹോദരൻ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കലാമ്മ പറഞ്ഞിട്ടാണ് വ്യാജപരാതി നൽകിയതെന്നും എഴുതിയിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ പൊലീസിടപെട്ട് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കേളേജിലെ ഫൊറൻസിക് സർജന്റെ സഹായത്തോടെ വീണ്ടും പരിശോധിപ്പിച്ചു. പരിശോധനിയിൽ പീഡനം നടന്നിട്ടില്ലെന്ന് റിപ്പോർട്ട് ലഭിച്ചു. ഇതിനുശേഷം വീണ്ടും മൊഴിയെടുത്തപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് പെൺകുട്ടി വ്യാജപരാതി നൽകിയതാണെന്ന് പൊലീസിനോട് പറഞ്ഞു. വെൺമണി സ്വദേശിയായ വിവാഹ ദല്ലാൾ ശ്രീകല കുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് സ്ഥിരമായി വീട്ടിൽ വന്നിരുന്നു. കലയുടെ മകൾ പെൺകുട്ടിയുടെ സുഹൃത്തായിരുന്നതിനാൽ മൂന്നുമാസം കൊണ്ട് ഇവർ കുട്ടിയുമായി അടുത്തു. അടുപ്പക്കൂടുതൽ കൊണ്ട് കലാമ്മയെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്. പെൺകുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ സഹോദരൻ വീട്ടിൽ വരുന്നതിൽ നിന്ന് ശ്രീകലയെ വിലക്കുകയും തനിക്ക് വിവാഹാലോചനയുമായി വരേണ്ടെന്നും പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാണ് ശ്രീകല സഹോദരനെതിരെ മൊഴി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ദുരുപയോഗം ചെയ്തതിനും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെ പേരിൽ കേസെടുത്തിരിക്കുന്നത്. സഹോദരനും സുഹൃത്തുക്കൾക്കുമെതിരായ കേസ് പിൻവലിക്കാനും നടപടി തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |