പത്തനംതിട്ട: സ്വത്ത് തർക്കത്തിന്റെ പേരിൽ അച്ഛനെ നഗ്‌നനാക്കി മർദ്ദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിലായി. വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദ് (75)നാണ് മർദ്ദനമേറ്റത്. അയൽവാസികൾ മൊബൈലിൽ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെ ഏക മകൻ ഷാനവാസ്, ഭാര്യ ഷീബ എന്നിവരെ പത്തനംതിട്ട പൊലീസ് അറസ്റ്റ്‌ചെയ്തു. മർദ്ദിക്കാൻ ഇവർക്കൊപ്പമുണ്ടായിരുന്ന ഷീബയുടെ ബന്ധു ഒളിവിലാണ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ തുടങ്ങിയ മർദ്ദനം അരമണിക്കൂറോളം നീണ്ടു. വീടിന്റെ പുറത്തിട്ട് മൂവരും ചേർന്ന് കമ്പുപയോഗിച്ച് റഷീദിനെ അടിച്ചു വീഴ്ത്തി. വീണിടത്ത് നിന്ന് ഉടുതുണിയില്ലാതെ എഴുനേൽക്കുന്ന റഷീദിനെ വീണ്ടും അടിച്ചിടുന്നത് ദൃശ്യങ്ങളിൽ കാണാം. ഉറക്കെ നിലവിളിയ്ക്കുന്നുമുണ്ട്.
നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസാണ് റഷീദിനെ രക്ഷിച്ചത്. റഷീദിന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തുവും വീടും ഇദ്ദേഹത്തിന് അവകാശമില്ലാത്തവിധത്തിൽ മകനും മരുമകളും കൈക്കലാക്കിയതിനെ ചൊല്ലി ഏറെ നാളായി തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് റഷീദ് പോകണമെന്നുപറഞ്ഞ് കുറെ നാളുകളായി മർദ്ദനം നടക്കുന്നുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി
അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
പത്തനംതിട്ട: വലഞ്ചുഴിയിൽ 75കാരനെ മകനും മരുമകളും ചേർന്ന ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു മർദ്ദനമെന്ന് ആരോപണമുണ്ട്. ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |